ഇനി വിലക്കുറവിൻ്റെ കാലം: ലോക് ഡൗണിനു ശേഷം വരുന്നത് `ഡിസ്കൗണ്ട് സെയിൽ സീസൺ´

single-img
15 May 2020

കൊറോണ മഹാമാരിയുടെ ഫലമായി രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ലോക് ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമ്പോൾ ജനങ്ങളെ കാത്തിരിക്കുന്നത് ഡിസ്കൗണ്ട് സെയിൽ സീസൺ.  ഉത്സവ വിപണിയും വിഷു വിപണിയും മുന്നിൽ കണ്ട് ശേഖരിച്ച സ്റ്റോക്കുകൾ കടകളിൽ കെട്ടിക്കിടക്കുന്നതാണ് വ്യാപാരികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ ലോക്ക് ഡൗണിൽ കെട്ടിക്കിടന്ന സ്റ്റോക്കുകൾ വിറ്റഴിച്ച് പുതിയവ കൊണ്ടുവരേണ്ടതും പുതിയവ എത്തിക്കേണ്ടതും ആവശ്യമാണെന്നുള്ളതുകൊണ്ടാണ് കച്ചവടക്കാർ ഡിസ്ക്കൗണ്ട് വിൽപ്പനയ്ക്ക് ഒരുങ്ങുന്നത്. 

സാധനങ്ങൾ വിറ്റുപോകണമെന്ന ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ട് അവ വില കുറച്ചോ പകുതി വിലയ്ക്കോ വിൽക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ.  താരതമേന്യ വൻകിട വ്യാപാര സ്ഥാപനങ്ങളെക്കാളും ഇത്തരത്തിൽ വില കുറച്ച് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത് ചെറുകിട വ്യാപാര സ്ഥാപനങ്ങളാണ്. പല കടകളിലും ഇതിനകം വിലക്കുറവെന്ന ബോർഡുകൾ ഉയർന്ന് കഴിഞ്ഞു. 

കടം വാങ്ങിയും വായ്പയെടുത്തും വാങ്ങിയ സാധനങ്ങളാണ് വിലക്കുറവിൽ ഉപഭോക്താക്കളെയും കാത്തിരിക്കുന്നത്. ബാങ്കുകൾ പ്രഖ്യാപിച്ച മോറട്ടോറിയത്തിന്റെ കാലാവധി അവസാനിക്കാറായി. വായ്പകൾ എങ്ങനെ തിരിച്ചടയ്ക്കുമെന്നത് മിക്ക വ്യാപാരികൾക്ക് മുന്നിലും ചോദ്യചിഹ്നമായി നിൽക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിലൊരു തീരുമാനമെടുത്തില്ലെങ്കിൽ കച്ചവടക്കാരുടെ സ്ഥതി കാഷ്ടത്തിലാകുമെന്നുള്ളതാണ് യാഥാർത്ഥ്യം. 

എല്ലാ മേഖലയിലും പ്രതിസന്ധി പിടികൂടിയിട്ടുണ്ട്. ഉത്സവസീസൺ പ്രമാണിച്ച് ലൈറ്റ്സ് ആന്റഡ് സൗണ്ട്സ് വ്യാപാരികൾ സ്റ്റോക്ക് ചെയ്ത സാധനങ്ങൾ ഉത്സവങ്ങൾ ഉപേക്ഷിച്ചതിനാൽ കടകളിൽ തന്നെ കെട്ടിക്കിടക്കുകയാണ്.​ ഡെക്കറേഷൻ വർക്കേഴ്സിന്റെ കാര്യവും വിഭിന്നമല്ല. ചൂട് കാലാവസ്ഥ മുന്നിൽ കണ്ട് എ.സി,​ ഫാൻ പോലുള്ളവ സ്റ്റോക്ക് ചെയ്തവർക്കും വിലകുറച്ച് വിൽക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്നുള്ളതാണ് സൂചനകൾ. 

അതേസമയം ബ്രാൻഡഡ് സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ വിലകുറച്ച് വിൽക്കാൻ തീരുമാനിച്ചിട്ടില്ല. പാത്രങ്ങൾ,​ ഇലക്ട്രോണിക്സ്,​ മൺപാത്രക്കടകൾ,​ വഴിയോര വ്യാപാരികൾ,​ ബുക്ക് സ്റ്റാൾ എന്നിവയിൽ അധികം വ്യാപാരികളും ഉപജീവനത്തിനും​ അധിക നഷ്ടമുണ്ടാകാതെയും സാധനങ്ങൾ വിൽക്കാനാണ് ലക്ഷ്യമിടുന്നത്.