ഇനി പാകിസ്താൻ ഏകദിന ടീമിനെ ബാബര്‍ അസാം നയിക്കും
പാക് ടീമിന്റെ ഏകദിന ക്യാപ്റ്റനായി യുവതാരം ബാബര്‍ അസാമിനെ നിയമിച്ചു പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. അടുത്ത കാലത്ത് പാകിസ്താന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് ബാബര്‍. ഈ വര്‍ഷം ജൂലൈ 1മുതലാണ് ബാബറിന് ചുമതല ലഭിക്കുക.
ടെസ്റ്റ്- ഏകദിന ക്യാപ്റ്റന്‍മാരായ അസര്‍ അലിക്കും ബാബര്‍ അസാമിനും ആശംസ നേരുന്നതായി പാകിസ്താന്‍ പരിശീലകന്‍ മിസ്ബാഹ് ഉല്‍ഹഖ് അറിയിച്ചു. ഇപ്പോള്‍ ടി20 ക്യാപ്റ്റനും ബാബറാണ്. 25 വയസുള്ള ബാബര്‍ 26 ടെസ്റ്റില്‍ നിന്ന് 45.12 ശരാശരിയില്‍ 1850 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38 ടി20യില്‍നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സും നേടിയിട്ടുണ്ട്.
അതേപോലെ തന്നെ ഏകദിനത്തിലും ടി20യിലും 50ന് മുകളിലാണ് ബാബറിന്റെ ശരാശരി. ഏകദിന മത്സരങ്ങളില്‍ 11ഉും ടെസ്റ്റില്‍ 5ഉും സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ക്രിക്കറ്റ് ബോര്‍ഡ് ബാബറിനെ ഏകദിന നായകനായി പ്രഖ്യാപിച്ചതോടെ മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിന്റെ മടങ്ങിവരവ് ഏറെക്കുറെ അവസാനിച്ചു. കഴിഞ്ഞ പര്യടനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ സ്വന്തം നാട്ടില്‍ പാകിസ്താന്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് 32കാരനായ സര്‍ഫറാസിന്റെ ക്യാപ്റ്റന്‍സി പോകുന്നത്.