പാസെടുക്കാതെ വാളയാർ വഴി കേരളത്തിലേക്കു വന്നയാൾക്ക് കൊറോണ: ഒപ്പമുണ്ടായിരുന്നവർ നിരീക്ഷണത്തിൽ

single-img
13 May 2020

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മലയാളികള്‍ക്ക് ഏർപ്പെടുത്തിയിരുന്ന പാസ് എടുക്കാതെ വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് എത്തിയ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 44കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. 

ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. മറ്റ് ഒമ്പത് പേര്‍ക്കൊപ്പമാണ് ചെന്നൈയില്‍ നിന്ന് മിനിബസില്‍ പാസ് എടുക്കാതെ വാളയാറിലെത്തിയത്. മെയ് എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ഇവര്‍ ഒമ്പതിന് രാവിലെ വാളയാറെത്തി. അവിടെ വച്ച് ഉദ്യോഗസ്ഥര്‍ ഇവരുടെ വാഹനം തടഞ്ഞു.

 ദേഹാസ്വാസ്ഥ്യവും തലവേദനയും ഛര്‍ദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളോടൊപ്പം എത്തിയ മറ്റ് എട്ട് പേര്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയെന്ന് കളക്ടര്‍ അറിയിച്ചു. 

ഇതോടെ മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 26 ആയി.