ലോക്ക് ഡൗൺ ലംഘിച്ച് മതപരിപാടി; ഇസ്രയേലിൽ അറസ്റ്റിലായത് 300 പേർ

single-img
13 May 2020

ഇസ്രയേൽ: ലോക്ക് ഡൗൺ ലംഘനത്തിന് ഇസ്രയേലിൽ 300ഓളം പേർ അറസ്റ്റിൽ. വടക്കന്‍ ഇസ്രായേലിലെ മെറോണ്‍ പര്‍വതത്തിലാണ് അറസ്റ്റ് നടന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ മതപരിപാടി നടത്തിയവരാണ് അറസ്റ്റിലായത്.

ലാഗ് ബി ഒമര്‍ എന്ന ജൂതപുരോഹിതന്റെ ഓര്‍മദിനത്തിലാണ് ആയിരക്കണക്കിന് തീവ്ര യാഥാസ്തിക ജൂതമത വിശ്വാസികള്‍ ഒരുമിച്ചുകൂടിയത്. മുന്‍വര്‍ഷങ്ങളിലേതുപോലെ നൃത്തവും ദീപാലങ്കാരവുമായി ജനക്കൂട്ടം ശവകുടീരത്തില്‍ തടിച്ചുകൂടുകയായിരുന്നു.

തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണശ്രമമുണ്ടായതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വ്യാപനം തടയാൻ രാജ്യത്ത് 20 പേരിലധികം ഒരുമിച്ചുകൂടുന്നത് വിലക്കി അധികൃതർ ഉത്തരവിറക്കിയിരുന്നു.

രാജ്യത്ത് സ്ഥിരീകരിച്ച 16,500 കൊവിഡ് കേസുകളില്‍ 70 ശതമാനവും തീവ്ര ഓര്‍ത്തഡോക്സ് വിശ്വാസികളാണെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേല്‍ ജനസംഖ്യയുടെ 12 ശതമാനമാണ് ഈ വിഭാഗം. രാജ്യത്ത് ഇതുവരെ 260 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.