ഇന്ത്യന്‍ സൈന്യത്തില്‍ സര്‍വ്വീസ് കാലാവധി കൂട്ടി വിരമിക്കല്‍ കാലാവധി നീട്ടുന്നത് ആലോചനയില്‍: ജനറല്‍ ബിപിന്‍ റാവത്ത്

single-img
13 May 2020

രാജ്യത്തെ സേനാ വിഭാഗങ്ങളായ കരസേനയിലെയും വ്യോമസേനയിലെയും നാവികസേനയിലെയും സൈനികരുടെ വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചു. മൂന്ന് സേനയുമായി ജോലിചെയ്യുന്ന 15 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറയുന്നു.

“സൈനികരുടെ സേവന കാലാവധി നീട്ടാനുള്ള നയം താമസിയാതെ കൊണ്ടുവരും. അതോടൊപ്പം വിരമിക്കല്‍ കാലാവധി നീട്ടുന്നതും ആലോചനയിലുണ്ട്.” ട്രിബ്യൂണിനായി നല്‍കിയ അഭിമുഖത്തിലാണ് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

സൈനികരുടെ വര്‍ദ്ധിച്ചു വരുന്ന ശമ്പളവും പെന്‍ഷനും രാജ്യത്തിന്റെ ബജറ്റിന്റെ വലിയൊരു ഭാഗം അപഹരിക്കുന്നതിനാല്‍ മനുഷ്യ വിഭവശേഷിയുടെ ചെലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എഎന്ന ചോദ്യത്തിന് ജനറല്‍ റാവത്ത് പറഞ്ഞത്: ”ഞാന്‍ മനുഷ്യ വിഭവശേഷിയുടെ ചെലവുകള്‍ നോക്കുകയാണ്. എന്താണ് ഒരു ജവാന്‍ വെറും പതിനഞ്ചോ പതിനേഴോ വര്‍ഷം മാത്രം സേവിച്ചാല്‍ മതിയെന്നത് തുടരുന്നത്. എന്തുകൊണ്ട് 30 വര്‍ഷം സേവിച്ചു കൂടാ. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ പരിശീലനം ലഭിച്ച മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുത്തുന്നത് .’- അദ്ദേഹം പറഞ്ഞു.