വാളയാറുവഴി പാസില്ലാതെ വന്നയാൾക്ക് കോവിഡ്: `കോവിഡ് സമരക്കാർ´ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി കെ കെ ശെെലജ

single-img
13 May 2020

സംസ്ഥാനത്ത് വാളയാർ വഴി പാസില്ലാതെ വന്നയാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിസരത്ത് ഉണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ആവശ്യപ്പെട്ടു. സമരക്കാർ ഉണ്ടായിരുന്നെങ്കിൽ അവരും പോകേണ്ടി വരും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി പറഞ്ഞു. 

കോൺഗ്രസ് എം.എൽ.എമാരുടെയും എം.പിമാരുടെയും നേതൃത്വത്തിൽ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു. പാസ് എടുക്കാതെ വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് എത്തിയ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 44 കാരൻ ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത്. 

ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്നു രോഗം സ്ഥിരീകരിച്ച വ്യക്തി. മറ്റ് ഒമ്പത് പേര്‍ക്കൊപ്പമാണ് ചെന്നൈയില്‍ നിന്ന് മിനിബസില്‍ പാസ് എടുക്കാതെ വാളയാറിലെത്തിയത്.മെയ് എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ഇവര്‍ ഒമ്പതിന് രാവിലെ വാളയാറെത്തി. അവിടെ വെച്ച് ഉദ്യോഗസ്ഥര്‍ ഇവരുടെ വാഹനം തടഞ്ഞു. ദേഹാസ്വാസ്ഥ്യവും തലവേദനയും ഛര്‍ദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.