കേരളത്തിൽ നടക്കുന്നത് പിആർ വർക്കുകൾ മാത്രം, അമേരിക്കൻ സെനറ്ററുടെ പ്രശംസയ്ക്ക് പിന്നിൽ സ്പ്രിംഗ്ളർ: ചെന്നിത്തല
ലോക്ക്ഡൗണിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേക്ക് വരാൻ പാസ് കിട്ടാതെ കഷ്ടപ്പെടുന്നുവെന്നും കേരളത്തിൽ പിആർ വർക്ക് മാത്രമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാസ് നൽകുന്നത് സ്വന്തം വാഹനമുള്ളവർക്ക് മാത്രമാണ്. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവരുടെ കൃത്യം കണക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നാല് ലക്ഷം അതിഥി തൊഴിലാളികൾ കേരളത്തിൽനിന്ന് സ്വന്തം നാട്ടിലെത്തി. എന്നാൽ മലയാളികൾക്ക് നാട്ടിലെത്താൻ ഒരു ട്രെയിൻ പോലും ഏർപ്പെടുത്തിയില്ല. കേരള ഹൗസിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങിയതുപോലും കഴിഞ്ഞ ദിവസം മാത്രമാണ്. കാന്പിനറ്റ് റാങ്ക് ഉള്ള സന്പത്തിന്റെ അസാന്നിധ്യത്തിന് പരിഹാരമായില്ലെന്നും ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിൽ പിആർ നടത്തുന്നത് സ്പ്രിംഗ്ളറാണെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത നേട്ടങ്ങളുടെ പേരിൽ അന്താരാഷ്ട്ര ബഹുമതി നേടാനാണ് സർക്കാർ ശ്രമം. കോവിഡ് പ്രതിരോധത്തിൽ സ്പ്രിംങ്കളർ കൊണ്ട് എന്ത്് നേട്ടമുണ്ടായെന്നും അദ്ദേഹം ചോദിച്ചു. അമേരിക്കൻ സെനറ്ററുടെ പ്രശംസയ്ക്ക് പിന്നിലും സ്പ്രിംഗ്ളർ ആണെന്നും ചെന്നിത്തല പറഞ്ഞു.