`കോവിഡ് വാക്സിൻ´ സ്വയമുണ്ടാക്കി കഴിച്ച വ്യക്തി മരിച്ചു: സഹായി ഗുരുതരാവസ്ഥയിൽ
കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ച ഫാര്‍മസിസ്റ്റ് മരിച്ചു. ആയുര്‍വേദ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന സുജാത ബയോടെക് കമ്പനിയിലെ പ്രൊഡക്ഷന്‍ മാനേജരായിരുന്ന ശിവനേശനാണ് (47) സ്വന്തം മരുന്ന് കഴിച്ച് മരിച്ചത്.
ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉത്തരാഖണ്ഡിലുള്ള നിര്‍മാണ യൂണിറ്റിലായിരുന്നു ശിവനേശന്‍ ജോലി ചെയ്തിരുന്നത്. ചെന്നൈ പെരുങ്കുടിയില്‍ കുടുബാംഗങ്ങളെ കാണാന്‍ എത്തിയ ഇയാള്‍ക്ക് അടച്ചിടലിനെത്തുടര്‍ന്ന് തിരികെ പോകാന്‍ സാധിച്ചില്ല. ഇതിനിടെയാണ് ഇയാള്‍ ചില രാസവസ്തുകള്‍ ചേര്‍ത്ത് പരീക്ഷണം നടത്തിയത്.
ഇയാള്‍ തയ്യാറാക്കിയ മരുന്ന് രുചിച്ച കമ്പനി എംഡി. ഡോ. രാജ്കുമാര്‍ ബോധരഹിതനായെങ്കിലും ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് രക്ഷപെട്ടു.
ചെന്നൈ പാരീസ് കോര്‍ണറില്‍നിന്നാണ് മരുന്നിനുള്ള അസംസ്‌കൃത വസ്തുകള്‍ വാങ്ങിയതെന്നു പൊലീസ് പറയുന്നു. പൊടിരൂപത്തിലുള്ള മരുന്ന് ആദ്യം ഡോ. രാജ്കുമാറിന് രുചിക്കാന്‍ നല്‍കുകയായിരുന്നു. തുടർന്ന് ശിവനേശന്‍ ഇതുവെള്ളത്തില്‍ കലക്കി കുടിക്കുകയും ചെയ്തു.
മരുന്ന് കഴിച്ച് ബോധരഹിതരയായ ഡോ. രാജ്കുമാറിനെയും ശിവനേശനെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശിവനേശന്റെ ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ തേനാംപേട്ട് പോലീസ് കേസെടുത്തു.