ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ

single-img
10 May 2020

അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ സഹകരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായും വ്യക്തമാക്കി താലിബാൻ. “ഞങ്ങളുടെ ദേശീയ താൽപ്പര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ, ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു. ഭാവിയിലെ അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിൽ അവരുടെ സംഭാവനയെയും സഹകരണത്തെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു,” താലിബാൻ പൊളിറ്റിക്കൽ ഓഫീസ് വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. 

“അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് ഒരു ദേശീയ ഇസ്ലാമിക പ്രസ്ഥാനമാണ്, അത് രാജ്യത്തെ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കാൻ പോരാടുന്നു. ഞങ്ങൾക്ക് അതിർത്തിക്കപ്പുറം ഒരു അജണ്ടയും ഇല്ല.”- സുഹൈൽ ഷഹീൻ പറഞ്ഞു.

ഫെബ്രുവരി 29 ന് ഒപ്പുവെച്ച ചരിത്രപരമായ യുഎസ്-താലിബാൻ കരാറിന് ശേഷം അഫ്ഗാനിസ്ഥാന്റെ പ്രത്യേക പ്രതിനിധി സൽമൈ ഖലീൽസാദ് ഡൽഹിയിലെത്തിയിരുന്നു. സന്ദർശന വേളയിൽ അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെയും കണ്ടു. (അഫ്ഗാൻ) സമാധാന പ്രക്രിയയ്ക്ക് ഫലപ്രദമായി നടപ്പാക്കാൻ ഇന്ത്യയുടെ സഹകരണം അഭ്യർഥിക്കുകയും ചെയ്തിരുന്നു. 

ഇന്ത്യ താലിബാനുമായി നേരിട്ട് സംസാരിക്കണമെന്ന് സൽമൈ ഖലീൽസാദ് ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. “സമാധാനം, സുരക്ഷ, ഐക്യം, ജനാധിപത്യപരമായ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ തുടർച്ചയായ പിന്തുണ ആവശ്യമുണ്ട്. അഫ്ഗാൻ ഹിന്ദുക്കൾ, സിഖുകാർ എന്നിവരുൾപ്പെടെ അഫ്ഗാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കും” അവർ പറഞ്ഞു.