മദ്യത്തിനു 35 ശതമാനം, ബിയറിനു 10 ശതമാനം: ലോക് ഡൗൺ കഴിയുമ്പോൾ മദ്യങ്ങൾക്ക് വില വർദ്ധിക്കും
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യത്തിൽ പിടിമുറുക്കി സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും മദ്യ വില കൂട്ടുന്നു. മദ്യത്തിന്റെ നികുതി 10 മുതല്‍ 35 ശതമാനംവരെ കൂട്ടാന്‍ നികുതിവകുപ്പ് ശുപാര്‍ശചെയ്തിരിക്കുകയാണ്.
ഇതുവഴി വര്‍ഷം പരമാവധി 600700 കോടിരൂപവരെ അധികവരുമാനമാണ് നികുതിവകുപ്പ് കണക്കാക്കുന്നത്. ലോക്ക് ഡൗണ്‍ കഴിഞ്ഞ് മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതോടെ കൂടിയ നികുതിയും നിലവില്‍വരും. ഇതിനായി വില്‍പ്പനനികുതി (കെ.ജി.എസ്.ടി.) നിയമത്തില്‍ മാറ്റംവരുത്തി ഓര്‍ഡിനന്‍സ് ഇറക്കാനാണ് ശുപാര്‍ശ.
കെയ്‌സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുന്നത്. 400 രൂപ വിലയുള്ള കെയ്‌സിന് 35 ശതമാനം നികുതി കൂട്ടും. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും.
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു പല സംസ്ഥാനങ്ങളും മദ്യത്തിന്റെ നികുതി കുത്തനെ കൂട്ടിയിരുന്നു. ഡല്‍ഹിയില്‍ 70 ശതമാനം കൂട്ടി. ആന്ധ്ര, യുപി തുടങ്ങിയ സംസ്ഥാനങ്ങളും വില വര്‍ധിപ്പിച്ചു.