വിഷവാതക ദുരന്തം: ആന്ധ്രപ്രദേശില്‍ എട്ടുവയസ്സുകാരി ഉൾപ്പെടെ മുന്നു പേർ മരിച്ചു; സമീപത്തെ ജനങ്ങളില്‍ നിന്നും പ്രതികരണമുണ്ടാകുന്നില്ലെന്ന് പൊലീസ്
ആന്ധ്രപ്രദേശില്‍ വിഷവാതക ദുരന്തം. എട്ടുവയസ്സുകാരി പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേര്‍ ബോധരഹിതരായി. 20 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 200 ഓളം പേരെ ഇതിനകം ആശുപത്രിയിലേക്ക് മാറ്റി.
വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്.
അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം പരന്നു. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ പൊലീസും അധികൃതരും ഒഴിപ്പിക്കുകയാണ്. പൊലീസ് നിര്‍ദേശം നല്‍കിയിട്ടും പ്ലാൻ്റിന് സമീപത്തെ ജനങ്ങളില്‍ നിന്നും പ്രതികരണം ഉണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ബോധരഹിതരായി കിടക്കുകയാണെന്ന ആശങ്കയാണ് ഉയരുന്നത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച കമ്പനി ഇന്നലെയാണ് തുറന്നത്. കമ്പനിയില്‍ നിന്നും സ്റ്റെറീന്‍ വാതകമാണ് ചോര്‍ന്നത്. വിഷവാതക ചോര്‍ച്ച ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കിയിട്ടുണ്ട്.