ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകിയെ നാടുകടത്താൻ ആംബുലൻസുമായി യുവാക്കൾ

single-img
6 May 2020

വടകര ∙ കാമുകിയെ കടത്തിക്കൊണ്ടു പോകാൻ തിരുവനന്തപുരത്തു നിന്ന് ആംബുലൻസുമായി എത്തിയ കാമുകനും 2 സുഹൃത്തുക്കളും പൊലീസ് പിടിയിൽ. തിരുവനന്തപുരം മൺവിള കിഴിവിലം ഉണ്ണി കോട്ടേജിൽ ശിവജിത്ത് (22), അരമട സജിത്ത് നിവാസിൽ സബീഷ് (48), ചെറിയതുറ ഫിഷർമെൻ കോളനിയിൽ ഉണ്ണി അൽഫോൻസ് (29) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് വടകരയിൽ നിന്നുള്ള രോഗിയെ കൊണ്ടുപോകാനെന്ന പേരിലാണ് സംഘം ചെറിയ ആംബുലൻസിൽ വടകരയിലെത്തിയത്. ഇൻസ്റ്റഗ്രാം വഴിയാണ് ശിവജിത്തും പെൺകുട്ടിയും പരിചയപ്പെട്ടത്. പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് എത്തിയതെന്ന് ശിവജിത്ത് പൊലീസിനോട് പറഞ്ഞു.

പുലർച്ചെ വടകരയിലെത്തിയ സംഘം മാങ്ങാട്ടുപാറ കുട്ടൂലി പാലം കനാലിൽ ആംബുലൻസ് കഴുകുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. പൊലീസ് കൂട്ടിക്കൊണ്ടു പോയെങ്കിലും രോഗിയുടെ നമ്പറിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ഇവർ പറഞ്ഞപ്പോൾ വിട്ടയച്ചു.

കുരിയാടിയിൽ ആംബുലൻസ് കറങ്ങുന്നതു കൊണ്ട് നാട്ടുകാർ ചോദ്യം ചെയ്തപ്പോഴും കൃത്യമായ മറുപടി പറഞ്ഞില്ല. പിന്നീട് ഇതുവഴിയെത്തിയ റവന്യു സംഘമാണ് വീണ്ടും പൊലീസിനെ വിളിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തു വന്നത്. ലോക്ഡൗൺ ലംഘിച്ചതിനും ആംബുലൻസ് ദുരുപയോഗം ചെയ്തതിനുമാണ് അറസ്റ്റ്. ആംബുലൻസിന്റെ പെർമിറ്റ് റദ്ദാക്കും.