കോവിഡ് വൈറസ് ബാധിച്ച് അമേരിക്കയില്‍ ഒരു ലക്ഷത്തോളം പേര്‍ മരിച്ചേക്കാം: ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയിൽ കോവിഡ് 19 വൈറസ് ബാധയാൽ ഒരു ലക്ഷത്തോളം പേര്‍ മരിച്ചേക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.അതിനിടയിലും ഈ വര്‍ഷാവസാനത്തോടെ ഗവേഷകർ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎസിൽ ഏകദേശം 100,000-ഓളം പേര്‍ മരിച്ചേക്കും, തികച്ചും ദാരുണമായ ഒരു കാര്യമാണത്, ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഈ വിവരം പറഞ്ഞത്. അതേസമയം , മുൻപ് അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ ആളുകള്‍ മരിച്ചേക്കുമെന്നാണ് കഴിഞ്ഞ ആഴ്ച ട്രംപ് പറഞ്ഞിരുന്നത്. രാജ്യത്തെ മരണസംഖ്യ ഇപ്പോള്‍ എഴുപതിനായിരത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് ട്രംപ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അതോടൊപ്പം തന്നെ രാജ്യം ഒന്നാകെ അടച്ചിടാന്‍ സാധിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ രാജ്യം അവശേഷിക്കില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. കഴിഞ വര്ഷം നവംബര്‍ പകുതിയോടെ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാരകമായ കൊറോണ വൈറസ് ഇതുവരെ 68,606 അമേരിക്കകാരുടെ ജീവനാണെടുത്തത്.