മടങ്ങുന്ന പ്രവാസികൾക്ക് സൗജന്യയാത്ര ഇല്ല, വിമാനടിക്കറ്റ് തുക നൽകണം; നിരക്ക് സർക്കാർ നിശ്ചയിക്കും
ഡൽഹി ∙ ഗൾഫിൽനിന്നും മറ്റും തിരിച്ചെത്തുന്ന പ്രവാസികൾ വിമാനടിക്കറ്റ് തുക നൽകേണ്ടിവരും. നിരക്ക് സർക്കാർ നിശ്ചയിക്കാനാണു സാധ്യത. മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ റജിസ്ട്രേഷൻ എംബസികളിൽ ആരംഭിച്ചിട്ടുണ്ട്. മുൻഗണനാക്രമമനുസരിച്ചുള്ള പട്ടിക എംബസികളിൽ തയാറാവുകയും തിരിച്ചെത്തിക്കേണ്ട സംസ്ഥാനങ്ങളിലെ സർക്കാരുമായി ധാരണയിലെത്തുകയും ചെയ്താൽ യാത്രയ്ക്കു കേന്ദ്രസർക്കാർ അനുമതി നൽകും.
പ്രവാസികളെ സ്വീകരിക്കാൻ സജ്ജമായോ എന്നത് അതതു സംസ്ഥാനങ്ങൾ അറിയിക്കണം. സ്ഥാനങ്ങളിൽ 14 ദിവസം ക്വാറന്റീൻ ഏർപ്പെടുത്തണം. നടപടികൾ സംബന്ധിച്ച് ഈയാഴ്ച തീരുമാനമാകും. ആർക്കും സൗജന്യയാത്ര ഇല്ലെന്നാണ് കേന്ദ്ര നിലപാട്. ചില വിഭാഗങ്ങൾക്ക് സൗജന്യയാത്ര വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.ഇതു പരിഗണിക്കാതിരിക്കാൻ രണ്ടു കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. 1) ഒരു രാജ്യവും സൗജന്യമായി ആരെയും കൊണ്ടുപോകുന്നില്ല. 2) അതിഥിത്തൊഴിലാളികളെ പോലും ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് ട്രെയിനുകളിൽ സ്വന്തം സംസ്ഥാനങ്ങളിലെത്തിച്ചത്.