കേരളം പിടിച്ചുകെട്ടി: കോവിഡ് രാജ്യത്തു നിന്നും ഈ ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകുമെന്നു പഠനം

single-img
2 May 2020

രാജ്യത്ത് മെയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ സാധിക്കുമെന്നു മുംബൈ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പ്രബന്ധം. കോവിഡ് വ്യാപനത്തിനിടെയാണ് സന്തോഷവിവരവുമായി ഈ പഠനമെത്തിയിരിക്കുന്നത്. സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍ എന്നിവരുടേതാണു പഠനം. 

മെയ് ഏഴോടു കൂടി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിക്കുമെന്നും പറയുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, തുടങ്ങി കോവിഡ് തീവ്രബാധിത സംസ്ഥാനങ്ങള്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തക വഴി മെയ് 21 ഓടെ കോവിഡ് നിയന്ത്രണവിധേയകമാകുമെന്നാണ് മുംബൈ സ്‌കൂള്‍ ഓഫ് ഇക്കോണിമിക്‌സ് ആൻ്റ് പബ്ലിക് പോളിസിയുടെ  റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കേരളം, ഹിമാചല്‍ പ്രദേശ്, ആസം, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം രോഗവ്യാപനം നിയന്ത്രിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

‘ദ് എന്‍ഡ് ഈസ് നിയര്‍: കൊറോണ സ്റ്റബിലൈസിങ് ഇന്‍ മോസ്റ്റ് ഇന്ത്യന്‍ സ്‌റ്റേറ്റ്‌സ്’ എന്ന പ്രബന്ധത്തിലാണു ഈ വിവരങ്ങളുള്ളത്. കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ എടുത്തതിനാല്‍ മേയ് ഏഴിനോടകം മിക്കവാറും സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാകും. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പാറ്റേണ്‍ വിശദമായി പഠിച്ചാണ് പഠനം തയാറാക്കിയത്. 

വൈറസിൻ്റെ പെരുകലും ജനിതക പ്രത്യേകതകളും വിലയിരുത്തിയ സംഘം, മേയ് 21ന് അകം കൊറോണ രാജ്യമാകെ നിലയ്ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. വലിയ തോതില്‍ അതിഥി തൊഴിലാളികള്‍ രാജ്യത്തിന്റെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നതു ലോക്ഡൗണ്‍ നേട്ടങ്ങളെ കുറച്ചേക്കുമെന്നും പഠനസംഘം ഇക്കണോമിക്‌സ് ടൈംസിനോടു പറഞ്ഞു. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കേസുകളുടെ എണ്ണം 24,222 ആകുമെന്നു പഠനം പ്രവചിക്കുന്നു. 

വ്യാഴാഴ്ച സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 9915 ആയിരുന്നു. മേയ് 7 ആകുമ്പോള്‍ ഗുജറാത്തില്‍ 4833 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നും ഇവര്‍ പറയുന്നു