ഇന്നലെ ഭുവനേശ്വറിലേക്ക്, ഇന്നു ഭുവനേശ്വറിലേക്കും പാട്നയിലേക്കും: `ബംഗാളികളായ´ അതിഥി തൊഴിലാളികൾക്ക് ഹൃദ്യമായ യാത്രയയപ്പുമായി കേരളം

single-img
2 May 2020

ലോക്ക്ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇന്നലെ രാത്രി 10 മണിയോടെ ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പുറപ്പെട്ടിരുന്നു. അതിഥി തൊഴിലാളികൾക്ക് ഹൃദ്യമായ യാത്ര അയപ്പു നൽകിയാണ് കേരളം അവരെ യാത്രയാക്കിയത്. 

1140 അതിഥി തൊഴിലാളികളാണ് ആദ്യ ട്രെയിനിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ട്രെയിനില്‍കരുതിയിട്ടുണ്ട്. ആലുവയില്‍ നിന്ന് പുറപ്പെട്ടിട്ടുള്ള തീവണ്ടി ഇനി ഒഡീഷയിലെ ഭുവനേശ്വറില്‍ മാത്രമേ നിര്‍ത്തുകയുള്ളു. 

കഴിഞ്ഞ ദിവസം യാത്രതിരിച്ചവരില്‍ ഏറെയും പെരുമ്പാവൂരില്‍ നിന്നുള്ളവരായിരുന്നു. യാത്രയ്ക്ക് മുന്‍പായി വിവിധ പരിശോധനകള്‍ക്ക് വിധേയരാക്കുകയും യാത്ര സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

ഇന്ന് രണ്ട് തീവണ്ടികള്‍ കൂടി എറണാകുളത്തു നിന്നും പുറപ്പെടുകയാണ്. സൗത്ത് റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍നിന്ന് പട്നയിലേക്കുമാവും ശനിയാഴ്ച തീവണ്ടികള്‍ പുറപ്പെടുക.

40 ബസുകളിലായി കൃത്യമായ അകലംപാലിച്ചാണ് അതിഥി തൊഴിലാളികളെ ആലുവ സ്‌റ്റേഷനില്‍ എത്തിച്ചത്. സ്വന്തം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെയെല്ലാം കൃത്യമായ കണക്ക് തൊഴില്‍വകുപ്പിൻ്റെ കൈയ്യിലുണ്ടെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥരെല്ലാം വളരെ കൃത്യതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.