വളരെ വേഗം പനി കണ്ടുപിടിക്കാന്‍ കഴിയുന്ന ആദ്യത്തെ തെര്‍മല്‍ ക്യാമറ കേരളത്തില്‍; എത്തിച്ചത് ശശി തരൂർ എംപി
ശരീരത്തിലെ ഊഷ്മാവ് സാധാരണയിൽ കൂടുതലുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ ആന്‍ഡ് ഒപ്ടിക്കല്‍ ഇമേജിങ് ക്യാമറ കേരളത്തില്‍ ആദ്യമായി എത്തിച്ച് ശശി തരൂര്‍ എംപി. ഈ ക്യാമറ ഏഷ്യയില്‍ നിലവില്‍ ലഭ്യമല്ലാത്തതിനാല്‍ ആംസ്റ്റർഡാമിൽ നിന്നാണ് അദ്ദേഹം ഇത് കേരളത്തില്‍ എത്തിച്ചിരിക്കുന്നത്.
അവിടെ ആദ്യം ജർമനിയിലെ ബോണിലെത്തിക്കുകയും അവിടെനിന്ന് ഡിഎച്ച്എല്ലിന്‍റെ നിരവധി ഫ്ലൈറ്റുകളിലൂടെ പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹറിൻ, ദുബായ് വഴി ബെംഗളൂരുവിലെത്തിക്കുകയുമായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ എംപി ഫണ്ട് മരവിപ്പിച്ചിരിക്കുന്നതിനാല്‍ രാജ്യത്തെ കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോർത്ത് സംസ്ഥാനത്തേക്ക് കൂടുതൽ ക്യാമറകൾ എത്തിക്കാനും എയർപോർട്ടിലും റെയിൽവേ സ്റ്റേഷനിലും മെഡിക്കൽ കോളേജിലും ഇവ ആളുകളെ പരിശോധിക്കാന്‍ ഇൻസ്റ്റാൾ ചെയ്യാനും പദ്ധതിയുണ്ടെന്നും തരൂർ അറിയിച്ചു.
കഴിഞ്ഞ മാസം 9000 പിപിഇ കിറ്റുകളും 3000 ടെസ്റ്റിങ്ങ് കിറ്റുകളും ശശി തരൂര്‍ തലസ്ഥാനത്ത് എത്തിച്ചിരുന്നു.അതിന് പുറമേ ഒരു കോടി രൂപ ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന് ടെസ്റ്റിങ്ങ് കിറ്റുകൾ വികസിപ്പിക്കാനായും അദ്ദേഹം കൈമാറിയിരുന്നു.