മുഹമ്മദ് ഷമിയുടെ പന്ത് വന്നിടിച്ചത് കാല്‍ത്തുടയിൽ; വേദന കാരണം പുളഞ്ഞുപോയി: സ്മൃതി മന്ദാന
ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ബൗളിങില്‍ ഒരിക്കല്‍ തന്റെ കാല്‍ തുടയ്ക്കു പരിക്കേറ്റതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ബാറ്റിങ് സ്റ്റാര്‍ സ്മൃതി മന്ദാന. ഹിറ്റ് മാന്‍ രോഹിത് ശര്‍മ, വനിതാ ടീമിലെ സഹതാരമായ ജെമിമ റോഡ്രിഗസ് എന്നിവര്‍ക്കൊപ്പമുള്ള ലൈവ് ചാറ്റിലായിരുന്നു കഴിഞ്ഞ ദിവസം ഈ സംഭവത്തെക്കുറിച്ചു മന്ദാന തുറന്നു പറഞ്ഞത്.
ഒരിക്കല്‍ പരിക്കില്‍ നിന്നും മോചിതയായി ടീമിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് നെറ്റ്‌സില്‍ മന്ദാനയ്‌ക്കെതിരേ ഷമി ബൗള്‍ ചെയ്യുന്നത്. ഷമി ഭയ്യ അന്ന് മണിക്കൂറില്‍ 120 മൈല്‍ വേഗത്തിലാണ് തനിക്കെതിരേ ബൗള്‍ ചെയ്തു കൊണ്ടിരുന്നത് എന്ന് മണ്ടാന പറഞ്ഞു. എന്നാല്‍ തന്റെ ശരീരം ലക്ഷ്യമാക്കി പന്തെറിയില്ലെന്നു അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.
ബൌള്‍ ചെയ്തപ്പോള്‍ മുഹമ്മദ് ഷമിയുടെ ആദ്യത്തെ രണ്ടു പന്തുകളും തന്നെ ബീറ്റ് ചെയ്തു. എന്നാല്‍ മൂന്നാമത്തെ പന്ത് ഇന്‍ ഡിപ്പറായിരുന്നു. അത് നേരെ എത്തിയത് കാല്‍ത്തുടയിലായിരുന്നു. പന്ത് കൊണ്ടശേഷം വേദന കാരണം പുളഞ്ഞുപോയി. പിന്നീട് ഈ ഭാഗത്തു കലിപ്പുണ്ടാവുകയും ക്രമേണ കറുപ്പ്, നീല, പച്ച എന്നിങ്ങനെ നിറം മാറിക്കൊണ്ടിരിക്കുകയും ചെയ്തു. അടുത്ത പത്ത് ദിവസത്തോളം തുടയില്‍ നീരുണ്ടാവുകയും ചെയ്തയായും മന്ദാന പറഞ്ഞു.