ചെന്നൈയിൽ സാമൂഹിക വ്യാപനം! 98 ശതമാനം പേർക്കും കോവിഡ് സ്ഥിരീകരിച്ചത് രോഗലക്ഷണങ്ങളില്ലാതെ
ചെന്നൈ: രാജ്യത്ത് ഏറ്റവും വലിയ ഹോട്ട്സ്പോട്ടുകളിലൊന്നായി ചെന്നൈ നഗരം മാറിയിരിക്കുന്നു . പ്രത്യേക സാഹചര്യത്തിൽ നഗരത്തിൽ സാമൂഹിക വ്യാപനം ഉണ്ടായതായാണ് അനൗദ്യോഗിക റിപ്പോർട്ട്. ഓരോ ദിവസവും ശരാശരി നൂറോളം പേർക്ക് പുതുതായി രോഗം ബാധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ 800ലധികം പേർക്കാണ് ചെന്നൈയിൽ രോഗം ബാധിച്ചത്. ഒന്നര കോടിയിലേറെ ജനങ്ങൾ പാർക്കുന്ന ചെന്നൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ദുഷ്കരമാവുകയാണ്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ ആരോഗ്യവകുപ്പിന്റെ നിയന്ത്രണങ്ങൾ പാലിക്കാത്തതുമാണ് രോഗവ്യാപനത്തിന് കാരണമാവുന്നത് . രോഗം സ്ഥിരീകരിച്ച 98 ശതമാനം പേർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് ചെന്നൈ സിറ്റി കോർപറേഷൻ കമീഷണർ പ്രകാശ് അറിയിച്ചു. കൃഷ്ണഗിരി, ഈറോഡ്, കരൂർ ജില്ലകളിൽ നിലവിൽ കോവിഡ് ബാധയില്ല. കോയമ്പത്തൂർ ഉൾപ്പെടെ മറ്റെല്ലാ ജില്ലകളിലും രോഗം നിയന്ത്രണവിധേയമാകുേമ്പാഴാണ് ചെന്നൈയിൽ ക്രമാതീതമായ നിലയിൽ രോഗികളുടെ എണ്ണം കൂടുന്നത്.
ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളാണ് ചെന്നൈയിൽ താമസിക്കുന്നത്. എന്നാൽ, മലയാളികൾക്കിടയിൽ കാര്യമായ രോഗബാധ ഇതേവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നോർക്ക റൂട്ട്സിൽ രജിസ്ട്രേഷൻ നടപടികളാരംഭിച്ച നിലയിൽ ആയിരക്കണക്കിനാളുകൾ നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശങ്ങളിലെ തമിഴ്നാട് സ്വദേശികൾക്ക് nonresidenttamil.org എന്ന വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.