യാത്രക്കിടെ സഹോദരനെ കിണറ്റിലെറിഞ്ഞു 18കാരിയെ ബലാത്സംഗം ചെയ്തു
ഭോപ്പാല്‍: മധ്യപ്രദേശില്‍ 18കാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സഹോദരനൊപ്പം തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഏപ്രില്‍ 29 ന് അര്‍ദ്ധരാത്രിയാണ് ആക്രമിച്ചത്. സഹോദരനെ കിണറ്റിലെറിഞ്ഞ ശേഷമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ശുഭം ബെലെ (22), സന്ദീപ് ഖാദിയ (23) എന്നിവരാണ് പ്രായപൂർത്തിയെത്താത്തവർക്കൊപ്പം പിടിയിലായത്. ലോകേഷ് സോണി (22), പവൻ ബെലെ (24) എന്നീ പ്രതികൾ ഒളിവിലാണ്.
ബുധനാഴ്ച രാത്രി പെൺകുട്ടിയും സഹോദരനും ബൈക്കിൽ അവരുടെ ഗ്രാമത്തിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കെ 8.30ഓടെ ഏഴ് പ്രതികളും ചേർന്ന് ബൈക്ക് തടഞ്ഞു നിർത്തുകയായിരുന്നു. ശേഷം പെൺകുട്ടിയുടെ സഹോദരനെ തൊട്ടടുത്ത കിണറ്റിലേക്ക് തള്ളിയിടുകയും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണി വരെ പ്രതികൾ പെൺകുട്ടിക്കെതിരെ അതിക്രമം തുടർന്നു.
പ്രതികൾ സ്ഥലം വിട്ടതിനെ തുടർന്ന് പെൺകുട്ടി കിണറ്റിൽ നിന്ന് സഹോദരനെ രക്ഷിച്ച് ഗ്രാമത്തിലേക്ക് പോവുകയുമായിരുന്നുവെന്ന് കോട്വാലി പൊലീസ് സ്റ്റേഷൻ അധികാരി രാജേന്ദ്ര ധർവ് പറഞ്ഞു. പ്രതികൾക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോവൽ, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.