പ്രിഥ്വിരാജിനെ ഒരിക്കലും പേരുചൊല്ലി വിളിക്കാത്ത ഋഷി കപൂർ

single-img
30 April 2020

ഇന്നലെയും ഇന്നും ഇന്ത്യൻ സിനിമയെ സംബന്ധിച്ച് വേദനാജനകമായ ദിനങ്ങളാണ്. ഇന്ത്യൻ സിനിമയിലെ രണ്ടു അതികായകരാണ് രണ്ടു ദിവസങ്ങളിലായി വിട പറഞ്ഞത്. ഇർഫാൻ ഖാൻ, ഋഷി കപൂർ എന്നീ പകരം വയ്‌ക്കാനില്ലാത്ത നായകന്മാർ ഉണ്ടാക്കിയ വിടവ് നികത്തുവാൻ കാലങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരും. ഇർഫാന്റെ വേർപാട് നൽകിയ ഞെട്ടൽ മാറും മുമ്പേയാണ് ഋഷി കപൂറിന്റെ വിരഹവാർത്ത ഇന്ത്യൻ സിനിമയെ അഗാധമായ ദുഖത്തിൽ ആഴ്‌ത്തിയിരിക്കുന്നത്. 

മുംബയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് ഋഷി കപൂർ അന്തരിച്ചത്. 67 വയസായിരുന്നു. അർബുദബാധിതനായിരുന്ന അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഋഷി കപൂറിൻ്റെ വേർപാടിനു പിന്നാലെ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രമുഖർ രംഗത്തെത്തി. ഈ മരണം തന്നെ തകർത്തു കളഞ്ഞുവെന്നാണ് ബോളിവുഡിലെ ഇതിഹാസം അമിതാഭ് ബച്ചൻ അഭിപ്രായപ്പെട്ടത്. 

മലയാളിതാരം പ്രിഥ്വിരാജും ഋഷി കപൂറിൻ്റെ ഓർമ്മകൾ പങ്കുവച്ചു. സിനിമയെ സംബന്ധിച്ചിടത്തോളം അതീവ സങ്കടകരമായ ഒരു വാരമാണിതെന്നും, ഔറംഗ്‌സേബ് എന്ന ചിത്രത്തിൽ ഋഷി കപൂറിനൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും പൃഥ്വി പറഞ്ഞു. 

 മുത്തച്ഛനായ പൃഥ്വിരാജ് കപൂറിൻ്റെ പേരുമായി സാമ്യമുള്ളതുകൊണ്ട് ഒരിക്കലും തന്നെ പേര് പറഞ്ഞ് വിളിക്കാൻ ഋഷി കപൂർ തയ്യാറായിട്ടില്ലെന്ന് പൃഥ്വി ഓർക്കുന്നു.