വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്തു പോയ യുവാവ് വിവാഹിതനായി ഭാര്യാസമേതം വീട്ടിൽ തിരിച്ചെത്തി

single-img
30 April 2020

ഗാസിയാബാദ്: ലോക്ഡൗണില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വീട്ടിൽ നിന്ന് പുറത്തുപോയ യുവാവ് തിരിച്ചെത്തിയത് വിവാഹം കഴിച്ച്‌. വീട്ടിലെത്തിയ മകനെയും നവവധുവിനെയും തന്റെ അനുവാദം കൂടാതെ വിവാഹം കഴിച്ചതില്‍ പ്രതിഷേധിച്ച്‌ അമ്മ ഇറക്കിവിട്ടു. പിന്നീട് പൊലീസ് മുൻകയ്യെടുത്ത് ദമ്പതികൾക്ക് വാടക വീട് ശരിയാക്കി നല്‍കുകയായിരുന്നു..

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിനു സമീപം സഹിബാബാദിലാണ് സംഭവം നടന്നത്. രാവിലെ സാധനങ്ങള്‍ വാങ്ങാന്‍ വീട്ടിൽ നിന്ന് പുറത്തു പോയ മകന്‍ ഒരൃ യുവതിയെയും കൂട്ടി വീട്ടിലെത്തിയെതന്ന് കാണിച്ച്‌ യുവാവിന്റെ അമ്മയാണ് പോലീസിന് പരാതി നല്‍കിയത്. സാധനങ്ങള്‍ വാങ്ങാനാണ് മകനെ അയച്ചതെന്നും ഭാര്യയെയും കൂട്ടി വന്ന അവന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പരാതിയിൽ പറയുന്നു.

എന്നാൽ രണ്ടു മാസം മുന്‍പ് ഹര്‍ദ്വാറിലെ ആര്യ സമാജം മന്ദിറില്‍ വച്ച് വിവാഹിതരായെന്നും സാക്ഷികളില്ലാത്തതിനാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു. ലോക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നതിനാല്‍ ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വെന്ന് വരന്‍ ഗുഡ്ഡു പറഞ്ഞു.

ഭാര്യ സവിതയോട് ഡല്‍ഹിയിലെ വാടക വീട്ടില്‍ നിന്നും ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഭാര്യയെ കൂട്ടിക്കൊണ്ടുവരാന്‍ ഗുഡ്ഡു തീരുമാനിച്ചത്. നവദമ്പതികളെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതോടെ ഡല്‍ഹിയിലെ വീട്ടുടമയോട് ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.