വ്യവസായി ജോയി അറക്കലിന്‍റെ മരണം; സാമ്പത്തിക ബാധ്യതകളില്ല; ദുബായ് പോലീസിന്റെ കണ്ടെത്തൽ തള്ളി കുടുംബം

single-img
30 April 2020

യുഎഇയിലെ പ്രമുഖ വ്യവസായിയും മലയാളിയുമായ ജോയി അറക്കലിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദുബായ് പോലീസിന്റെ കണ്ടെത്തൽ തള്ളി ജോയിയുടെ കുടുംബം. ‌മറ്റൊരു ഇന്ത്യൻ വ്യവസായിയായ ബിആർ ഷെട്ടിയുമായി ജോയിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നില്ലെന്ന് കുടുംബം പ്രതികരിച്ചു. ജോയ് യുടെ മരണത്തിൽ ക്രിമിനൽ ഗൂഢാലോചനയില്ലെന്നും സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു = ദുബായ് പൊലീസിന്‍റെ കണ്ടെത്തല്‍.

പക്ഷ ജോയിക്ക് സാമ്പത്തിക ബാധ്യത കളൊന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ലെന്നും. വിവാദ വ്യവസായി ബി ആർ ഷെട്ടിയുമായി ജോയിക്ക് യാതൊരു ബന്ധവുമില്ലെന്നും ജോയിയുടെ സഹോദരന്‍ അറക്കല്‍ ജോണി പ്രതികരിച്ചു.

നിലവിൽ ദുബായിലും കേരളത്തിലും ജോയ് യുടെ മരണത്തെ സംബന്ധിച്ച് നടക്കുന്ന അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കും. അതേസമയം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോണി വ്യക്തമാക്കി.

വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയായ പ്രമുഖ വ്യവസായി ജോയി അറക്കൽ ഏപ്രിൽ 23 നാണ് ദുബായിൽ മരിച്ചത്. ബർദുബായിലെ ബിസിനസ് ബേ കെട്ടിടത്തിന്റെ 14 നിലയിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കിയതാണെന്നാണ് ദുബായ് പൊലീസ് വ്യക്തമാക്കിയത്.