തൊഴിൽ നഷ്ടപ്പെട്ട 26 ദശലക്ഷത്തിലേറെ പേർ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചു: തകർന്നു തരിപ്പണമായി അമേരിക്കൻ സമ്പദ് വ്യവസ്ഥ
കൊറോണ വെെറസ് വ്യാപനത്തിൻ്റെ ഫലമായി താർന്നു തരിപ്പണമായി അമേരിക്കൻ സമ്പദ് വ്യവസ്ഥ. കോവിഡ് വൈറസ് വ്യാപനത്തിനു പിന്നാലെ പുതിയ സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ അമേരിക്കയുടെ സന്പദ്വ്യവസ്ഥയിൽ 4.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വാണിജ്യ വകുപ്പ് പുറത്തുവിട്ട പ്രാഥമിക കണക്കനുസരിച്ചുള്ള റിപ്പോർട്ടുകളിലാണ് ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ സാന്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം 2.1 ശതമാനം വർധിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ബിസിനസുകളും വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും ഉപയോക്താക്കൾ ചെലവു ചുരുക്കുകയും ചെയ്തതോടെയാണ് വലിയ മാറ്റങ്ങൾക്ക് കാരണമായതെന്നാണ് സർക്കാർ നിഗമനം.
വൈറസ് വ്യാപനം അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ ചെലുത്തിയ സ്വാധീനത്തിന്റെ ആദ്യ സൂചകങ്ങളിലൊന്നാണിത്. അത്യാവശ്യമല്ലാത്ത ബിസിനസുകൾ അടച്ചുപൂട്ടാൻ നിർബന്ധിതമായതിന് പുറമേ 26 ദശലക്ഷത്തിലേറെ പേർക്കാണ് തൊഴിലുകൾ നഷ്ടപ്പെടുകയും തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുകയും ചെയ്തത്.
കോവിഡിനെ തുടർന്ന് ആഗോള സന്പദ്വ്യവസ്ഥ മൂന്നു ശതമാനം ചുരുങ്ങുമെന്ന് ഈ മാസമാദ്യം ഐഎംഎഫ് മുന്നറിയിപ്പ് നല്കിയിരുന്നു.