കോവിഡിനേക്കുറിച്ച് ട്രംപിന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു: റിപ്പോർട്ടുകൾ പരിശോധിക്കാൻ ട്രംപ് തയ്യാറായില്ല
കോവിഡിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരത്തെ അറിയാമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ട്രംപിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അദ്ദേഹത്തിന് അറിയിപ്പ് ലഭിച്ചത്.
വാഷിംഗ്ടണ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, റിപ്പോർട്ടുകൾ യഥാസമയം പരിശോധിക്കാൻ പ്രസിഡന്റ് തയ്യാറായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം കോവിഡ് കാലത്ത് അമേരിക്കൻ രാഷ്ട്രീയ നേതാക്കൾ ചൈനക്കെതിരെ നടത്തുന്നത് വെറും നുണ പ്രചരണങ്ങളാണെന്ന് ചൈന. കോവിഡ് പ്രതിരോധത്തിൽ തങ്ങൾക്കുണ്ടായ പാളിച്ചകളിൽനിന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധയെ മാറ്റിവിടുക മാത്രമാണ് ട്രംപിന്റെയും കൂട്ടരുടെയും ലക്ഷ്യമെന്നും ചെെന പറയുന്നു.
കോവിഡ് ദുരന്തത്തിന്റെ പേരിൽ ചൈനയോട് നഷ്ടപരിഹാരം തേടുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. അമേരിക്കൻ നേതാക്കൾക്ക് ഒരു ലക്ഷ്യമേയുള്ളൂ. പകർച്ചവ്യാധി പ്രതിരോധത്തിലും നിയന്ത്രണത്തിലും അവർക്ക് സംഭവിച്ച പിഴവുകൾ മറയ്ക്കുക. അതിനുള്ള ശ്രമങ്ങളിലാണ് അവർ നുണകൾ വിളിച്ചുപറയുന്നതെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു.
കോവിഡ് വൈറസ് ചൈന ലാബിൽ നിർമിച്ചതാണെന്ന ആരോപണം മുതൽ കോവിഡ് ദുരന്തത്തിന് ചൈന നഷ്ടപരിഹാരം നൽകണമെന്ന വാദം വരെ അമേരിക്ക ഉന്നയിച്ചു. ചൈനയുടെ കാര്യത്തിൽ ഒട്ടും സന്തുഷ്ടനല്ലെന്നായിരുന്നു ട്രംപ് കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്.