കോവിഡ്‌ 19 കണ്ടെത്താന്‍ നിര്‍ബന്ധിത പരിശോധന വേണ്ടെന്ന്‌ സംസ്ഥാനങ്ങളോടു കേന്ദ്രം

single-img
29 April 2020

കോവിഡ്‌ 19 കണ്ടെത്താന്‍ നിര്‍ബന്ധിത പരിശോധന വേണ്ടെന്ന്‌ സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. മറ്റ്‌ രോഗങ്ങള്‍ക്ക്‌ ചികിത്സ തേടുന്നവരെ കോവിഡ്‌ 19 പരിശോധനയ്‌ക്ക്‌ നിര്‍ബന്ധിക്കേണ്ടതില്ല . മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ മാത്രമായിരിക്കണം പരിശോധനയെന്നും നിര്‍ദേശിക്കുന്നു. 

കേന്ദ്ര ആരോഗ്യ മന്ത്രാലയം ചീഫ്‌ സെക്രട്ടറിമാര്‍ക്ക്‌ ‌ ഇത്‌ സംബന്ധിച്ച നിര്‍ദേശം നല്‍കി. കോവിഡ്‌ 19ല്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന്‌ കണ്ടെത്താന്‍ കേരളം ഒരു ലക്ഷം പരിശോധന നടത്താന്‍ ഒരുങ്ങവെയാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

റാപ്പിഡ്‌ ടെസ്റ്റിനായി കേന്ദ്ര ആരോഗ്യ വകുപ്പ്‌ പുറത്തിറക്കിയ മാര്‍ഗ രേഖ അനുസരിച്ചാണ്‌ കേരളം പരിശോധനയുമായി മുന്‍പോട്ട്‌ പോവുന്നത്‌. റാന്‍ഡം പരിശോധനക്കായി 3056 സാമ്പിളുകള്‍ സംസ്ഥാനം ശേഖരിച്ചിട്ടുണ്ട്‌. ഇതിന്റെ ഫലം വന്നുകൊണ്ടിരിക്കുകയാണ്‌. രോഗ ലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ്‌ വാഹകര്‍ സമൂഹത്തിലുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. 

കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം പത്തോളം പേര്‍ക്ക്‌ രോഗം പടര്‍ന്നത്‌ എവിടെ നിന്നെന്ന്‌ ഇനിയും കണ്ടെത്താനായിട്ടില്ല.