`കോവിഡ് പരത്തുക എന്ന ലക്ഷ്യത്തോടെ അവര്‍ പച്ചക്കറികളില്‍ ഉമിനീര്‍ പുരട്ടിവയ്ക്കും´: മുസ്ലീങ്ങളിൽ നിന്നും ആരം പച്ചക്കറി വാങ്ങരുതെന്ന് ബിജെപി എംഎൽഎ

single-img
28 April 2020

മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി എംഎല്‍എ രംഗത്ത്. എംഎൽഎ സുരേഷ് തിവാരിയാണ്  മുസ്ലീംങ്ങളായ കച്ചവടക്കാരില്‍ നിന്ന് ആരും പച്ചക്കറി വാങ്ങരുതെന്ന ആഹ്വാനവുമായി രംഗത്തെത്തിയത്. ദിയോറിയയിലെ ബര്‍ഹാജ് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് സുരേഷ് തിവാരി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് എം.എല്‍.എയുടെ ഈ വര്‍ഗീയ പരാമര്‍ശം. കഴിഞ്ഞയാഴ്ച ബര്‍ഹാജിലെ നഗരപാലിക ഓഫീസ് സന്ദര്‍ശനവേളയിലാണ് ഈ പരാമര്‍ശം നടത്തിയതെന്ന് എംഎല്‍എ തന്നെ സമ്മതിക്കുന്നു.

‘ഒരു കാര്യം മനസ്സിലാക്കുക, എല്ലാവരോടുമായി പരസ്യമായി പറയുകയാണ്, മുസ്ലീംങ്ങളില്‍ നിന്ന് ആരുംതന്നെ പച്ചക്കറി വാങ്ങരുത്’ – സുരേഷ് തിവാരി പറഞ്ഞു.

കൊറോണ വൈറസ് രോഗം പരത്തുക എന്ന ലക്ഷ്യത്തോടെ അവര്‍ പച്ചക്കറികളില്‍ ഉമിനീര്‍ പുരട്ടിവയ്ക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് എം.എല്‍.എ പറയുന്നു. അതുകൊണ്ട് ആരും അവരില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന് പറയുന്നു. സ്ഥിതിഗതികള്‍ സാധരണ നിലയില്‍ എത്തിയ ശേഷം എന്തുവേണമെന്ന് ഓരോരുത്തര്‍ക്കും തീരുമാനിക്കാമെന്നും എംഎല്‍എ പറഞ്ഞു.

താന്‍ തന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്. എന്നാല്‍ അത് പാലിക്കണമോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതാണെന്നും, അദ്ദേഹം വ്യക്തമാക്കി.  ജമാത്ത് അംഗങ്ങള്‍ രാജ്യത്തിു വേണ്ടി എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന തബ്ലിഗി ജമാത്ത് സമ്മേളനവുമായി ബന്ധപ്പെട്ടുത്തി സുരേഷ് തിവാരി പറഞ്ഞു.

എന്നാല്‍ എംഎല്‍എയുടെ പരാമര്‍ശം ബി.ജെ.പി സംസ്ഥാന വക്താവ് രാകേഷ് ത്രിപാഠി തള്ളിക്കളഞ്ഞു. അത്തരം പരാമര്‍ശം പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം.