എംഎല്‍എ ഇ എസ് ബിജിമോള്‍ കോവിഡ് നിരീക്ഷണത്തിൽ
പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ കോവിഡ് നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. കോവിഡ് സ്ഥിരീകരിച്ച ഏലപ്പാറ ആശുപത്രിയിലെ ഡോക്ടറുമായി ബിജിമോള്‍ അടുത്ത് ഇടപെട്ടിരുന്നതിനാലാണ് വീട്ടില്‍ ക്വാറന്റൈനില്‍ തുടരാന്‍ എംഎല്‍എയോട് നിര്‍ദേശിച്ചിട്ടുള്ളത്.
എന്നാൽ ക്ലോസ് കോണ്ടാക്ട് അല്ലെന്നും എംഎല്‍എ സ്വമേധയാ നിരീക്ഷണത്തില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. എംഎല്‍എ ഏലപ്പാറ ആശുപത്രിയില്‍ ഒരു യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയത്.
ഇടുക്കിയില്‍ പുതുതായി മൂന്നുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ തൊടുപുഴ ആശുപത്രിയിലെ നഴ്‌സാണ്. മറ്റൊരാള്‍ തൊടുപുഴ നഗരസഭ കൗണ്‍സിലറാണ്. നേരത്തെ കോവിഡ് ബാധിച്ചയാള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നത് ഇയാളാണ്. അങ്ങനെയാകാം ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്ന് കളക്ടര്‍ പറഞ്ഞു. രോഗം ബാധിച്ച മൂന്നാമത്തെയാള്‍ തൊടുപുഴ മരിയാപുരം സ്വദേശിയാണ്.