ചെെനയെക്കൊണ്ട് കണക്കു പറയിക്കുമെന്ന് ട്രംപ്: ലോകരാജ്യങ്ങൾ ഒന്നൊന്നായി ചെെനയ്ക്ക് എതിരെ അണിനിരക്കുന്നു
കൊറോണ വൈറസ് വിഷയത്തിൽ ചൈനയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സംഭവിച്ച ദുരന്തങ്ങൾക്ക് കണക്കു പറയണമെന്നും ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചൈനയ്‌ക്കെതിരേ അതീവ ഗൗരവതരമായ അന്വേഷണം നടത്തുമെന്നും ജര്‍മ്മനി ചോദിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക നഷ്ടപരിഹാരം വാങ്ങുമെന്നും ട്രംപ് വ്യക്തമാക്കി. രണ്ടുലക്ഷം പേരുടെ കൂട്ടമരണത്തിന് കാരണമാകുകയും 30 ലക്ഷം പേരെ രോഗികളാക്കുകയും ചെയ്ത കോവിഡ് 19 മഹാമാരിക്ക് ചൈനയെ കൊണ്ടു കണക്കു പറയിക്കുമെന്നും ട്രംപ് പറഞ്ഞു.
നവംബര്‍ പകുതിയോടെ ചൈനയില്‍ നിന്നുമാണ് വൈറസിന്റെ ഉദയം. ഇതുവരെ ആഗോളമായി 30 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുകയും രണ്ടുലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തു. അമേരിക്കയില്‍ മാത്രം 56,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 10 ലക്ഷം പേര്‍ക്ക് രോഗം പിടിപെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചൈനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്.
ജര്‍മ്മനിയും ഞങ്ങളും കാര്യങ്ങള്‍ വീക്ഷിക്കുകയാണ്. നഷ്ടപരിഹാരമായി ജര്‍മ്മനി ചോദിക്കുന്നതിനേക്കാള്‍ കുടുതല്‍ തുക ഞങ്ങള്‍ പറയുമെന്ന് ട്രംപ് തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വ്യക്തമാക്കിയത്.
അമേരിക്ക കഴിഞ്ഞാല്‍ യൂറോപ്പിനെയാണ് രോഗം സാരമായി ബാധിച്ചത്. ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന തകര്‍ച്ചയ്ക്കും കാരണം ചൈനയാണെന്ന് അമേരിക്കയ്ക്ക് പുറമേ ബ്രിട്ടനും ജര്‍മ്മനിയും വിശ്വസിക്കുന്നുണ്ട്. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ചൈന രോഗത്തെക്കുറിച്ചും വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരുന്നെങ്കില്‍ ഈ കൂട്ടമരണങ്ങളും സാമ്പത്തീക തകര്‍ച്ചയും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നും കരുതുന്നു. ഇതോടെ അന്താരാഷ്ട്ര വേദിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ ചൈനയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കത്തിലാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
നേരത്തേ ചൈനയോട് 130 ബില്യണ്‍ യൂറോ നഷ്ടപരിഹാരമായി ചോദിക്കാന്‍ ജര്‍മ്മനി ഒരുങ്ങുന്നതായി വാര്‍ത്ത പുറത്തു വന്നിരുന്നു. ഇക്കാര്യം ചെയ്യാന്‍ അമേരിക്കന്‍ ഭരണകൂടത്തിന് ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് അതിനേക്കാളൊക്കെ മുകളിലെന്നായിരുന്നു ട്രംപിന്റെ മറുപടി.
” ചൈനയോട് തങ്ങള്‍ക്ക് ശക്തമായ അതൃപ്തിയുണ്ട്. വളരെ ഗൗരവതരമായ അന്വേഷണം തന്നെ നടത്തും. വൈറസ് പടര്‍ത്തിയതിന് ഉത്തരവാദി ചൈനയാണ് എന്ന് പറയാന്‍ അനേകം വഴികളുണ്ട്. അവര്‍ വിചാരിച്ചിരുന്നെങ്കില്‍ ഉറവിടത്തില്‍ നിന്നു തന്നെ തടയാനും കഴിയുമായിരുന്നു എന്ന് അമേരിക്ക ഇപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ ചോദിക്കേണ്ടി നഷ്ടപരിഹാര നഷ്ടപരിഹാരതുക സംബന്ധിച്ച കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.” ട്രംപ് പറഞ്ഞു.