മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ പട്ടാളക്കാരനെ ചങ്ങലയ്ക്കിട്ട് പൊലീസ്
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ സിആർപിഎഫ് കമാൻഡോയെ പൊലീസ് ചങ്ങലയ്ക്കിട്ടു. മാവോവാദികൾക്കെതിരായ ഓപ്പറേഷനുകൾ നടത്തുന്ന കോബ്ര വിഭാഗത്തിലെ കമാൻഡോ സച്ചിൻ സാവന്തിനാണ് അവധിക്കിടെ ചങ്ങലയിൽ കിടക്കേണ്ടിവന്നത്.
ഏപ്രിൽ 23-നാണ് ഇദ്ദേഹത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. അവധിക്കു ബലഗാവിയിലെ വീട്ടിലെത്തിയ സച്ചിൻ സാധാരണ വേഷത്തിൽ മാസ്ക് ധരിക്കാതെയാണു പുറത്തിറങ്ങിയത്. ഇതു ചോദ്യം ചെയ്യുകയും തർക്കമുണ്ടായതിനെ തുടർന്നു സാവന്തിനെ ചങ്ങലയിൽ തളയ്ക്കുകയുമായിരുന്നു.
കമാൻഡോയെ ചങ്ങലയിൽ ബന്ധിച്ചു പൊലീസ് സ്റ്റേഷനിലെ തറയിൽ ഇരുത്തിയതിന്റെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ ജവാനെതിരായ നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിആർപിഎഫ് കർണാടക ഡിജിപിക്കു കത്തയച്ചു. പൊലീസിനെതിരെ കേസെടുക്കാനാണ് സിആർപിഎഫിന്റെ നീക്കമെന്നാണു സൂചന.
എന്നാൽ മാസ്ക് ധരിക്കാത്തതു ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചതിനാണു സിആർപിഎഫ് ജവാനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.