‘നീ ഭാര്യ അല്ലെ,ഭാര്യ എപ്പോഴും തോറ്റുതരണം’; ലുഡോയിൽ തോറ്റതിന് ഭർത്താവ് ഭാര്യയുടെ നട്ടെല്ലൊടിച്ചു

single-img
27 April 2020

വഡോദര: ഭാര്യ എപ്പോഴും തോറ്റു കൊടുക്കേണ്ടവളാണെന്ന് എഴുതപ്പെടാത്ത നിയമാമുണ്ടെന്ന് ധരിച്ചു വച്ചിരിക്കുന്ന ചിലരെങ്കിലും ഇപ്പോഴും നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. അതിനുള്ള തെളിവാണ് ഗുജറാത്തിലെ വഡോദരയിൽ മൊബൈൽ ഗെയിമിൽ തോൽപ്പിച്ചതിന് ഭർത്താവ് ഭാര്യയുടെ നട്ടെല്ല് ചവിട്ടി ഒടിച്ചത്.ലോക്ഡൗൺ കാലത്ത് സമൂഹ മാധ്യമങ്ങൾക്കൊപ്പം ഓൺലൈൻ ഗെയിമുകളും ട്രെൻഡിങ്ങാണ്. അവയിൽ പ്രധാനിയാണ് ലുഡോ. കഴിഞ്ഞ ദിവസം ലുഡോ മത്സരത്തിൽ തുടർച്ചയായി തോറ്റതിനാണ് ഭർത്താവ് ഭാര്യയുടെ നട്ടെല്ലൊടിച്ചത്. നട്ടെല്ലിന് പരിക്കെറ്റ 24 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോക്ഡൗണ്‍ ആയതിനാല്‍ പുറത്തിറങ്ങാനാവാതെ വന്നതോടെ ദമ്പതികൾ വീട്ടിൽ നിന്നും മൊബൈൽ ഫോണില്‍ ലുഡോ ഗെയിം കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കളി തുടങ്ങിയ ശേഷം തുടർച്ചയായി മൂന്ന്, നാല് കളികളിൽ ഭാര്യ ഭര്‍ത്താവിനെ പരാജയപ്പെടുത്തി. തുടര്‍ച്ചയായി തോറ്റ ദേഷ്യത്തില്‍ ഭര്‍ത്താവ് ഭാര്യയോട് തട്ടിക്കയറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ഭർത്താവിന് സ്വകാര്യ ഇലക്ട്രോണിക് കമ്പനിയിലാണ് ജോലി. ഭാര്യ ട്യൂഷനെടുക്കുകയും ബ്യൂട്ടീഷനായി ജോലി ചെയ്തും വരികയായിരുന്നു. ചികിത്സക്ക് ശേഷം ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ച യുവതി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ കൗൺസിലിങ്ങിൽ ഭർത്താവ് ക്ഷമ ചോദിക്കുകയും ഒരുമിച്ച് ജീവിക്കാൻ താല്‍പര്യമുണ്ടെന്നും വ്യക്തമാക്കി.

ഭർത്താവ് മാപ്പപേക്ഷിച്ചതിനാൽ കേസെടുക്കേണ്ടെന്ന് പറഞ്ഞ യുവതി മാതാപിതാക്കളോടൊപ്പം കുറച്ച് ദിവസം ചെലവഴിച്ച ശേഷം ഭര്‍ത്താവിന്‍റെ അടുത്തേക്ക് തന്നെ മടങ്ങിവരുമെന്ന് അറിയിച്ചു. ശാരീരിക പീഡനം കുറ്റകരമാണെന്നും പൊലീസിൽ പരാതിപ്പെട്ടാൽ അറസ്റ്റ് ചെയ്യാമെന്നും കൗൺസിലർ യുവാവിന് മുന്നറിയിപ്പ് നൽകി.