വുഹാനിലെ അവസാനത്തെ കൊറോണ രോഗിയും ആശുപത്രി വിട്ടു
കോവിഡ് 19യുടെ പ്രഭവ കേന്ദ്രമായിരുന്ന വുഹാൻ നഗരത്തിലെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടെന്നു വ്യക്തമാക്കി ചൈന. കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിന് പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് ചൈനയിൽനിന്നും പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
ഞായറാഴ്ചയാണ് കോവിഡ് ബാധിച്ച് ചികിത്സയ്ക്കെത്തിയ അവസാന രോഗിയും രോഗം ഭേദമായി ആശുപത്രിവിട്ടത്. ഇതോടെ കഴിഞ്ഞ നാല് മാസമായി നീണ്ടുനിന്ന പോരാട്ടമാണ് വുഹാനിൽ അവസാനിച്ചത്.
അരലക്ഷത്തിലേറെ രോഗികളാണ് വുഹാനിൽ നേരത്തേയുണ്ടായിരുന്നത്. 76 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം ഈ മാസം എട്ടിനാണ് വുഹാൻ നഗരം തുറന്നത്.
നിലവിലെ സാഹചര്യത്തിൽ കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ ചൈന നടപടികൾ കർശനമാക്കി. ചൈനയിൽ 82,830 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4,633 പേരാണ് ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.