പ്ലാസ്മ തെറാപ്പി പരീക്ഷണം വിജയം ; അത്യാസന്ന നിലയിലായിരുന്ന കൊവിഡ് രോഗി സുഖം പ്രാപിച്ചു

single-img
26 April 2020

കൊവിഡ് 19 വൈറസ് ബാധക്കെതിരെ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച രോഗി സുഖംപ്രാപിച്ചു. ഈ മാസം 4ന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച ഡല്‍ഹി സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനാണ് ഇപ്പോള്‍ പൂര്‍ണമായും രോഗമുക്തി നേടിയിരിക്കുന്നത്. ഈ ഞായറാഴ്ചയാണ് ഇയാളെ സാകേതിലെ മാക്‌സ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

തുടക്കത്തില്‍ തീരെ ചെറിയ രോഗലക്ഷണങ്ങളുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷെ വളരെ പെട്ടന്ന് തന്നെ ഇയാളുടെ അവസ്ഥ വഷളാവുകയായിരുന്നു. തുടര്‍ന്ന് ഓക്‌സിജനടക്കമുള്ള സംവിധാനങ്ങള്‍ നല്‍കിയായിരുന്നു ചികിത്സ നല്‍കിവന്നിരുന്നത്. തുടര്‍ന്ന് ഏപ്രില്‍ എട്ട് മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഇയാള്‍ ചികിത്സയില്‍ രക്ഷപ്പെടാനുള്ള സാധ്യതകള്‍ വളരം കുറവാണെന്ന് കണ്ടതോടെയാണ് ഇയാളെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കാന്‍ കുടുംബം അനുവാദം നല്‍കിയത്. അങ്ങിനെ കൊറോണ വൈറസിനെതിരായി പ്ലാസ്മ തെറാപ്പി ഇന്ത്യയില്‍ പരീക്ഷിക്കുന്ന ആദ്യ രോഗിയായി മാറി ഈ നാല്‍പ്പത്തിയൊമ്പതുകാരന്‍. തുടര്‍ച്ചയായ രണ്ട് കൊവിഡ് പരിശോധനകളില്‍ നെഗറ്റീവ് റിസല്‍ട്ട് ലഭിച്ച സ്ത്രീയുടെ പ്ലാസ്മ ഉപയോഗിച്ചായിരുന്നു പരീക്ഷണം.

പ്ലാസ്മ ദാനം ചെയ്യുന്നതിന് മുന്‍പും ശേഷവും ഇവരെ കൊവിഡ് ടെസ്റ്റിന് വിധേയയാക്കിയിരുന്നു. ചികിത്സയില്‍ കൃത്രിമ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാനും ന്യൂമോണിയയിലും കാര്യമായ കുറവുണ്ടായ ശേഷം ഇയാള്‍ക്ക് നടത്തിയ കൊവിഡ് പരിശോധനകള്‍ തുടര്‍ച്ചയായി നെഗറ്റീവ് ആയിരുന്നു.

ആശുപത്രിയിലെ ഡോ ഓമേന്ദര്‍ സിംഗ്, ഡോ ദേവന്‍ ജുനേജ, ഡോ സംഗീത പഥക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്ലാസ്മ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. കൊവിഡ് 19 ഒരിക്കല്‍ ബാധിച്ച് ഭേദമായവരില്‍ നിന്നും സൗഖ്യം നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സയാണ് പ്ലാസ്മ തെറാപ്പി. ഏകദേശം 400 മില്ലി പ്ലാസ്മ ഒരാള്‍ക്ക് ദാനം ചെയ്യാനാവുമെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്.