വെയിലും വിയർപ്പും മഴയും അറിഞ്ഞ് കപ്പയും കാന്താരിയും കഴിച്ചു നേടിയെടുത്ത മലയാളിയുടെ പ്രതിരോധശേഷിയെ കീഴടക്കാൻ ഒരു വെെറസിനും സാധിക്കില്ല: സന്തോഷ് ജോർജ് കുളങ്ങര
ട്രെയിൻ പിടിക്കാനുള്ള ആധിയിൽ റെയിൽവേ സ്റ്റേഷനിലേക്കു പാഞ്ഞു ചെല്ലുന്പോൾ അവിടെ ട്രെയിൻ കേടായിക്കിടക്കുന്നതു കാണുന്പോഴുള്ള ആശ്വാസമാണ് ലോക്ക്ഡൗൺ മുലം ലഭിക്കുന്നതെന്ന് സന്തോഷ് ജോർജ് കുളങ്ങര. ആദ്യത്തെ ബുദ്ധിമുട്ടേ ഉണ്ടായിരുന്നുള്ളൂ. ലോകം മുഴുവൻ ഇങ്ങനെയാകുന്പോൾപ്പിന്നെ അതിനോടുള്ള താദാത്മ്യം പ്രാപിക്കലാണ് മനുഷ്യൻ ചെയ്യുന്നതെന്നും സന്തോഷ് പറയുന്നു.
കോവിഡ് -19 പടരുന്പോൾ സന്തോഷ് മെക്സിക്കോയിലായിരുന്നു. മാർച്ച് അഞ്ചിനു ലാറ്റിൻ അമേരിക്കൻ സഞ്ചാരം തുടങ്ങി. 11 നാണ് മടങ്ങിയത്. വീട്ടിൽ വന്നു പൂർണമായും ക്വാറന്റൈനിലായിരുന്നു. ചാനൽ ഓഫീസിൽ പോയില്ല. എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ഫോണിൽ കൂടിയും മറ്റും കൈകാര്യം ചെയ്തു. തുടർന്നു ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ വീട്ടിലെ മുറിയായി ലോകം. സഞ്ചാരം പ്രോഗ്രാമിന്റെ വരാനുള്ള എപ്പിസോഡുകളുടെ എഡിറ്റിംഗ് ജോലിയാണ് പ്രധാനമെന്നും സന്തോഷ് വ്യക്തമാക്കുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കോവിഡ്-19 പ്രതിരോധ നടപടികളിലും സന്തോഷ് ജോർജ് സന്തുഷ്ടനാണ്. ഇന്ത്യയിൽ ആദ്യം കോവിഡ്-19 റിപ്പോർട്ട് ചെയ്തതു കേരളത്തിലാണ്. മരണനിരക്ക് വളരെ കുറവ്. നമ്മൾ മണ്ണിലിറങ്ങി നടന്നും വെയിലും വിയർപ്പും അറിഞ്ഞും മഴയത്ത് ഓടിനടന്നും കപ്പയും കാന്താരിയും കഴിച്ചും നേടിയെടുത്ത പ്രതിരോധശേഷിയെ നിസാരമായി കാണരുതെന്നും സന്തോഷ് പറയുന്നു.
കോളജ് പഠനത്തിനു ശേഷം ആദ്യമായാണ് സന്തോഷ് ഇങ്ങനെ ഇത്രയും ദിനം വീട്ടിൽ മാത്രമായി കഴിയുന്നത്. ഒന്നുകിൽ ലോകത്തിന്റെ ഏതെങ്കിലും കോണിലേക്കുള്ള സഞ്ചാരം. അല്ലെങ്കിൽ എഡിറ്റിംഗും മറ്റുമായി ചാനൽ സ്റ്റുഡിയോയിൽ- ഇങ്ങനെയായിരുന്നു ഇതുവരെയുള്ള സന്തോഷിൻ്റെ ചര്യകൾ.
കോവിഡ് ബഹളങ്ങളെല്ലാം കഴിഞ്ഞു ലോകം ശാന്തമായാൽ ഇറ്റലിക്കു പോകാനാണ് സന്തോഷിന്റെ പദ്ധതി. അവർ വൈറസിനെ അതിജീവിക്കുന്നതെങ്ങനെയെന്ന് അറിയാൻ താത്പര്യമുണ്ട്. കോവിഡിനു ശേഷമുള്ള ഇറ്റലി ഷൂട്ട് ചെയ്യണം- അദ്ദേഹം പറയുന്നു.
കൊറോണയെ പിടിച്ചു കെട്ടാൻ ലോക്ക് ഡൗൺ മാത്രമേയുള്ളു വഴി. ഒരു കാര്യം ഉറപ്പാണ്. ഇതിനേക്കാൾ വലിയ മഹാമാരിയെ അതിജീവിച്ചവരാണ് നമ്മൾ. ഒറ്റ മറവിയിൽപ്പെടാനുള്ളതേയുള്ളൂ കോവിഡും… സന്തോഷ് പറയുന്നു.