ദുരൂഹതകൾ ബാക്കി : കിമ്മിന്‍റെ ആരോഗ്യനില പരിശോധിക്കാൻ ചൈനീസ് സംഘം ഉത്തര കൊറിയയിലേക്ക്

single-img
25 April 2020

ബെയ്ജിങ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോകമാധ്യങ്ങൾ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനു പിന്നാലെയാണ്. അദ്ദേഹത്തിന് ഹൃദയശസ്ത്രക്രിയ നടത്തിയെന്നും മസ്തിഷ്ക മരണം സംഭവിച്ചു എന്നും വരെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ദുരൂഹതകൾ ബാക്കിയാക്കി കിമ്മിന്‍റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ വിദഗ്ധരടങ്ങുന്ന സംഘം ഉത്തര കൊറിയയിലേക്ക് പുറപ്പെട്ടതായാണ് ഒടുവിൽ പുറത്തു വരുന്ന വാർത്തകൾ . ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന അംഗമാണ് സംഘത്തെ നയിക്കുന്നത്. സംഘത്തിലുള്ള മറ്റുള്ളവരെ കുറിച്ച് ചൈന വെളിപ്പെടുത്തിയിട്ടില്ല.

ഏപ്രിൽ 12നു നടന്ന ഹൃദയശസ്ത്രക്രിയക്കു ശേഷം കിമ്മിന്‍റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്കാഘാതം സംഭവിച്ചുവെന്നുമുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ റിപ്പോർട്ട് ചൈനയും ദക്ഷിണ കൊറിയയും തള്ളുകയായിരുന്നു. ഉത്തര കൊറിയ അത് സ്ഥിരീകരിക്കാനോ തള്ളാനോ തയാറായിട്ടില്ല.

അതേസമയം, ഹൃദയശസ്ത്രക്രിയക്കു ശേഷം കിമ്മിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഉത്തര കൊറിയയിൽ നിന്നുള്ള അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ വെബ്സൈറ്റായ ഡെയ്ലി എൻ.കെ റിപ്പോർട്ട് ചെയ്തിരുന്നു. കിമ്മിന്‍റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തള്ളിയിരുന്നു.