കൊവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ട് മഹാരാഷ്ട്ര; മുംബൈയിൽ രോഗബാധിതരുടെ എണ്ണം 4000 കടന്നു
മുംബൈ: കൊവിഡ് 19 നെതിരായി പ്രതിരോധം തീർക്കുന്നതിൽ കാലിടറി മഹാരാഷ്ട്ര. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇതിനോടകം 6000 കടന്നു.കഴിഞ്ഞ ദിവസം മാത്രം 778 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 4000 പേരിലാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 283 ആയി.
ഇതുവരെ 6,427 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. കഴിഞ്ഞ ദിവസം 522 പേര്‍ കൂടി കോവിഡ് പോസിറ്റീവായതോടെ മുംബൈയിലെ വൈറസ് ബാധിതരുടെ എണ്ണം 4,025 ആയി ഉയര്‍ന്നു. ഇന്ത്യയിലെ ഒരു നഗരത്തില്‍ 24 മണിക്കൂറിനുള്ളില്‍ 500ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. വൈറസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മാത്രം 167 പേരാണ് മരിച്ചത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 214 ആയി. എട്ടു ലക്ഷത്തിലധികം പേര്‍ കഴിയുന്ന ധാരാവിയില്‍ 13 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരില്‍ 79 ശതമാനം പേരും 51 മുതല്‍ 60 വയസിന് ഇടയിലുള്ളവരാണ്. 840 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.