പുളിയൻകുടിയിൽ കോവിഡ് പടരുന്നു: ഭീതിയിൽ കൊല്ലം ജില്ല
കൊല്ലം ജില്ലയിലെ അതിർത്തിയായ തമിഴ്നാട് പുളിയൻകുടിയിൽ കോവിഡ് പടരുന്നതായി റിപ്പോർട്ടുകൾ. കേരള അതിർത്തിയായ കോട്ടവാസലിൽ നിന്നു 35 കിലോമീറ്റർ അകലെ പുളിയങ്കുടി നഗരസഭ പരിധിയിലാണ് ഇപ്പോൾ കൊവിഡ് പടർന്നു പിടിക്കുന്നത്. 14 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
പ്രത്യേക സാഹചര്യത്തിൽ കൊല്ലത്ത് അടിയന്തരയോഗം ചേർന്നു.അതേസമയം അധികൃതരുടെ കണ്ണുവെട്ടിച്ച് പുളിയൻകുടിയിൽ പോയ കുളത്തൂപ്പുഴ സ്വദേശിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാൾ മരണാന്തര ചടങ്ങുകളിൽ ഉൾപ്പെടെ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്. അതിർത്തിയിൽ കർശന പരിശോധനയുണ്ടായിട്ടും ഇയാൾ എങ്ങനെ തമിഴ്നാട്ടിൽ പോയെന്നുള്ളതാണ് അധികൃതരെ അമ്പരപ്പിക്കുന്നത്.
കേരളം, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാരങ്ങ കയറ്റി അയയ്ക്കുന്നത് പുളിയങ്കുടിയിൽ നിന്നാണ്. തെങ്കാശി ജില്ലയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ആര്യങ്കാവ് ചെക്പോസ്റ്റിൽ റാപിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ഈ സംഭവത്തെത്തുടർന്ന് കുളത്തൂപ്പുഴ പഞ്ചായത്തിന്റെ അതിർത്തി അടച്ചിട്ടുണ്ട്. നഗരസഭാ പരിധി പൂർണമായും അടച്ച പൊലീസ് പുളിയങ്കുടിയിലേക്കുള്ള പ്രവേശന കവാടങ്ങൾ മുദ്രവച്ചിട്ടുണ്ട്. നിലവിൽ തമിഴ്നാട്ടിൽ നിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങൾ അണുനശീകരണം നടത്തി കടത്തിവിടുകയാണ് ചെയ്യുന്നത്.
ഈ സമയം ഡ്രൈവറുടേയും ക്ലീനറുടേയും ശരീരോഷ്മാവ് മാത്രമാണ് പരിശോധിക്കുന്നത്.ഇത് രോഗവ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന ഭയമാണ് റാപ്പിഡ് ടെസ്റ്റ് വേണമെന്ന ആവശ്യം ഉയരുന്നതിനു കാരണം.