തകർച്ച ആരംഭിച്ചതിൻ്റെ സൂചന നൽകി അമേരിക്ക: തകർന്ന് തരിപ്പണമായി അമേരിക്കൻ എണ്ണവിപണി
യുഎസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി എണ്ണവില. പൂജ്യത്തിലും താഴേക്കാണ് യുഎസില്‍ എണ്ണവില വീണത്. എണ്ണ സംഭരണം പരിധി കടന്നതും, ഉത്‌പാദനത്തില്‍ കുറവ് വരാതിരുന്നതുമാണ് വലിയ ഇടിവിന് കാരണമായത്.
യുഎസില്‍ -37.63ലേക്കാണ് എണ്ണവില താഴ്‌ന്നത്. കോവിഡ് 19നെ പ്രതിരോധിക്കുന്നതിനായി നിരവധി രാജ്യങ്ങള്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ എണ്ണ ഉപയോഗത്തില്‍ വലിയ കുറവ് വന്നിരുന്നു. പ്രതിദിന എണ്ണ ഉത്‌പാദനം ഒരു കോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും എണ്ണവിലയിലെ ഇടിവ് പിടിച്ചു നിര്‍ത്താന്‍ ഇതിനുമായില്ല.
ഒരു ഘട്ടത്തിൽ ബാരലിന് -1.43 ഡോളറായിരുന്നു എണ്ണ വില. 1983ൽ ന്യൂയോർക്ക് മർക്കൻ്റെെൽ എക്സ്ചേഞ്ച് എണ്ണ ഫ്യൂച്ചർ ട്രേഡിംഗ് ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഇന്ധനവിലയിലുണ്ടായിരിക്കുന്ന തകര്‍ച്ച എല്ലാ മേഖലയേയും ബാധിക്കുമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ രാജ്യങ്ങളിലും എണ്ണവില തകര്‍ച്ച നേരിട്ടു. ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ ഉപയോഗ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ഇറക്കുമതി കുറച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസിലെ ഒക്ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയില്‍ എത്തിയിരിക്കുകയാണ്.