`നടുക്ക് ഓട്ടയുള്ളതിനാൽ അപ്പുറത്തൂടെ വരുന്നയാളിനെ കാണാനാകും´: ഉഴുന്നുവട വീഡിയോയ്ക്ക് ഇനി അൻ്റാർട്ടിക്കയിൽ നിന്നു മാത്രമേ തെറിവിളി കിട്ടാനുള്ളുവെന്ന് മുൻ വട കച്ചവടക്കാരൻ

single-img
20 April 2020

കേരളത്തിൻറെ പ്രധാന ഭക്ഷണങ്ങളിലൊന്നായ ഉഴുന്നുവടയെക്കുറിച്ച് ട്രോൾ വീഡിയോ ചെയ്ത അമേരിക്കൻ മലയാളിക്ക് സമൂഹമാധ്യമങ്ങളിൽ തെറിയഭിഷേകം. ഉഴുന്നവടയെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന ഒരാളുടെ വീഡിയോ ആയിരുന്നു അത്. ഉഴുന്ന്  അരച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണിതെന്നും വളരെ രുചികരമാണെന്നുമായിരുന്നു വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്.

“ഇത് യൂട്യൂബിൽ കണ്ടാണ് ഉണ്ടാക്കിയത്. നടുക്ക് ഓട്ടയുള്ളതിനാൽ അപ്പുറത്തൂടെ വരുന്നയാളിനെ കാണാനാകും. നാട്ടിൽ പാവങ്ങളുടെ ഭക്ഷണമെന്നാണ് പറയുന്നത്. ചില ആൾക്കാൾ മഴയത്തും വെയിലത്തുമൊക്കെ സൈക്കിളിലും ബൈക്കിലുമൊക്കെ ഇത് വിൽപന നടത്താറുണ്ട്”- വീഡിയോയിൽ അമേരിക്കൻ മലയാളിയായ ജോസ് എന്നയാൾ പറഞ്ഞിരുന്നു. 

നല്ല ഭക്ഷണമാണ് ഇത് നിങ്ങളും ഉണ്ടാക്കി ഉപയോഗിക്കണമെന്നും ഇയാൾ ദൃശ്യങ്ങളിൽ പറയുന്നുണ്ട്. എന്നാൽ വീഡിയോയെ കാത്തിരുന്നത് തെറിയഭിഷേകവും ട്രോളുകളുമായിരുന്നു. എന്നാൽ ശരിക്കും സംഭവിച്ചതെന്നു വ്യക്തമാക്കിയുള്ള വീഡിയോ പുറത്തു വന്നതോടെയാണ് മലയാളികൾ സത്യമറിഞ്ഞത്. 

യഥാർത്ഥത്തിൽ ആ വീഡിയോ സുഹൃത്തുക്കളെ കാണിക്കാൻ തമാശയ്ക്ക് ചെയ്തതായിരുന്നു. പണ്ട് നാട്ടിൽ തനിക്ക് വടയും ബിസിനസായിരുന്നെന്നും ദിവസേനെ മൂവായിരത്തോളം വടകൾ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങൾക്കും ശേഷം വീണ്ടും വട ഉണ്ടാക്കിയെന്നും അത് നന്നായിരുന്നെന്നും അതിനെത്തുടർന്നാണ് തമാശയ്ക്ക് ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്നും ജോസ് പറയുന്നു. 

ഏതായാലും വീഡിയോ പുറത്തിറങ്ങിയതിനു ശേഷം അൻ്റാർട്ടിക്ക ഒഴികെയുള്ള എല്ലാ സ്ഥലത്തു നിന്നും തെറിവിളി കിട്ടിയെന്നാണ് ജോസഫ് പുതിയ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.