സ്പ്രിംഗ്ലർ കമ്പനി വിവാദം; നമ്മൾ നേരിടാൻ പോകുന്ന ഭയാനകമായ വെല്ലുവിളിയെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോയെന്ന് അറിയില്ല: തോമസ് ഐസക്
കേരളത്തിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസി മലയാളികളുടെയും സംരക്ഷണം സർക്കാർ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇങ്ങനെ സംരക്ഷണം നൽകേണ്ടവരുടെ എണ്ണം രണ്ടോ, മൂന്നോ ലക്ഷമാകാം. അതോടൊപ്പം 40 ലക്ഷത്തോളം വരുന്ന വൃദ്ധജനങ്ങളെയും ആരോഗ്യ ദുർബലരെയും വീടുകളിൽ നിരീക്ഷണത്തിലാക്കണം. അങ്ങനെയേ നമ്മുടെ സമ്പദ്ഘടനയെ തുറക്കാൻ കഴിയൂ എന്ന് ധനമന്ത്രി തോമസ് ഐസക്.
ഇതുപോലുള്ള സങ്കീർണ്ണമായ വെല്ലുവിളിക്ക് സംസ്ഥാന സർക്കാർ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന് ബിഗ് ഡാറ്റ അനലിറ്റിക് പോലുള്ള സംവിധാനങ്ങളെയൊക്കെ ഉപയോഗപ്പെടുത്തിയേതീരൂ. ഇന്ന് സ്പ്രിംഗ്ലർ കമ്പനിയുടെ സഹായം ഇതിനു സ്വീകരിച്ചതിന്റെ പേരിൽ കോലോഹലം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവർക്ക് നമ്മൾ നേരിടാൻ പോകുന്ന ഭയാനകമായ വെല്ലുവിളിയെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോയെന്ന് അറിയില്ല എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കൊവിഡ് പ്രതിരോധത്തിന് ബിഗ് ഡാറ്റ അനലിറ്റിക് പോലുള്ള അഭ്യാസങ്ങൾ വേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്ന മറുപടി നമ്മുടെ ഇതുവരെയുള്ള നേട്ടത്തിന് അടിസ്ഥാനം നമ്മുടെ തയ്യാറെടുപ്പാണ്. പുതിയ വെല്ലുവിളിക്കു മുമ്പ് നമ്മൾ തയ്യാറെടുത്തിരിക്കണം. ഇതൊന്നും വേണ്ടായെന്നുള്ളവർക്ക് അവരുടെ അഭിപ്രായങ്ങൾ വച്ചുപുലർത്താം. കേരള സർക്കാരിന്റെ ഖണ്ഡിതമായ അഭിപ്രായം മറിച്ചാണ്. അമേരിക്കൻ മിറ്റിഗേഷനും രാജസ്ഥാൻ മാതൃകയുമെല്ലാമാണ് കേരളത്തിന് വേണ്ടതെന്ന് ഉപദേശിച്ചവരിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കാനാവില്ലെന്നാണ്. ഇതിന് സ്പ്രിംഗ്ലർ കമ്പനി വേണോ? നമ്മുടെ നാട്ടിൽ തന്നെ കമ്പനികളില്ലേ എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകുന്നുണ്ട്.