ഇന്നലെ മാത്രം മരണപ്പെട്ടത് 2100 പേർ: അമേരിക്കയിൽ വിപണികള്‍ തുറക്കാന്‍ സമയമായെന്ന് ട്രംപ്
യുഎസില്‍ വിപണികള്‍ തുറക്കാന്‍ സമയമായെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡൻ്റിൻ്റെ പരസ്താവനയ്ക്കു പിന്നാലെ വിപണികള്‍ തുറക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വൈറ്റ്‌ഹൗസ് പുറത്തുവിട്ടു. കോവിഡ് 19ന്റെ അതിതീവ്രഘട്ടം അമേരിക്ക പിന്നിട്ടതായി കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ എണ്ണത്തില്‍ കുറവ് വന്നെന്നാണ് ട്രംപ് ചൂണ്ടിക്കാണിക്കുന്നത്. ഇതേ തുടര്‍ന്ന് ലോക്ക്‌ഡൗണ്‍ ലഘൂകരിക്കുന്നതിനായുള്ള മൂന്ന് ഘട്ടങ്ങളായുള്ള മാര്‍ഗ നിര്‍ദേശം വൈറ്റ്‌ഹൗസ് പുറത്തിറക്കി.എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 2100 പേരാണ് യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
വിപണി തുറക്കുന്നതില്‍ അന്തിമ തീരുമാനം സ്വീകരിക്കാനുള്ള അവകാശം ട്രംപ് ഗവര്‍ണര്‍മാര്‍ക്ക് നല്‍കി. ലോക്ക്‌ഡൗണ്‍ സുസ്ഥിര പരിഹാരമല്ലെന്നും, അമേരിക്കയും അമേരിക്കക്കാരും ലോക്ക്‌ഡൗണ്‍ നീക്കാന്‍ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.
ആരോഗ്യമുള്ള പൗരന്മാര്‍ക്ക് നിയന്ത്രണങ്ങളോടെ ജോലിയിലേക്ക് മടങ്ങാനാവും. എന്നാല്‍ സാമൂഹിക അകലം പാലിക്കണം. ആരോഗ്യം മോശമാണ് എങ്കില്‍ വീട്ടില്‍ തുടരണമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയില്‍ 34617 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത് 29567 പേരില്‍. ഇതോടെ യുഎസിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. 677570 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.