മേയ് ആദ്യ ആഴ്ചയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

single-img
17 April 2020

രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13, 387 ആയി വർദ്ധിച്ചു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1007 കോവിഡ് കേസുകളാണ്.ആകെ 11,201 പേരാണ് ചികിത്സയിലുള്ളത്. എന്നാൽ മേയ് ആദ്യ ആഴ്ചയിൽ ഇന്ത്യയിലെ കോവിഡ് കേസുകൾ ഏറ്റവും മൂർധന്യാവസ്ഥയിൽ എത്തുമെന്നാണ് വിലയിരുത്തൽ എന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അതിനുശേഷം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും. അടുത്ത ഒരാഴ്ച നിർണായകമാണ്.  1748 പേർക്കാണ് ഇതഒവരെ അസുഖം ഭേദമായത്. 24 മണിക്കുറിനിടെ 260 പേർ രോഗമുക്തരായി. 183 പേർ ആശുപത്രി വിട്ടു. കഴിഞ്ഞ നാല് ദിവസമായി രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വര്‍ധനയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 437 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ 23 പേർ മരിച്ചു. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനാൽ രോഗികളുടെ എണ്ണവും വർധിക്കും. ഐസലേഷനിൽ കഴിയുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.

കേന്ദ്രം പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ സംസ്ഥനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്ന വൻ വർധന തടയാൻ സാധിച്ചു. 

മഹാരാഷ്ട്ര, ഗുജറാത്ത്, യുപി എന്നിവടങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ വൈകിയതാണ് രോഗികളുടെ എണ്ണം കൂടാൻ കാരണം. ലോക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ഏപ്രിൽ 15നുള്ളിൽ രാജ്യത്തെ കോവിഡ് രോഗികൾ 8 ലക്ഷം കവിഞ്ഞിരുന്നേ എന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.