ലോകത്തെ സാധാരണനിലയിലെത്തിക്കാൻ ഒന്നിനു മാത്രമേ കഴിയുള്ളുവെന്ന് ഐക്യരാഷ്ട്രസഭ

single-img
16 April 2020

കോവിഡ്19 മഹാമാരിക്കെതിരെയുള്ള പ്രതിരോധമരുന്നിന് മാത്രമേ ലോകത്തെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയൂവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ദശലക്ഷണക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനും ആഗോളസാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും ലോകത്തെ സാധാരണനിലയിലേക്ക് എത്തിക്കാനുള്ള ഒരേയൊരു വഴിയാണ് കോവിഡിനെതിരെയുള്ള ഫലപ്രദവും സുരക്ഷിതവുമായ പ്രതിരോധമരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2020 അവസാനത്തിന് മുന്‍പ് അത് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ അംഗങ്ങളായ അമ്പതോളം ആഫ്രിക്കന്‍ രാജ്യങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മരുന്ന് കണ്ടെത്തുവാൻ എല്ലാ രാജ്യങ്ങളുടേയും സഹകരണം ഉണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ലോകരാജ്യങ്ങളില്‍ നിന്നും 2 ബില്യണ്‍ ഡോളര്‍ സമാഹരിക്കണമെന്ന് താന്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പ്രകാരം 20 ശതമാനത്തോളം ഇതുവരെ സമാഹരിച്ചു. ലോകാരോഗ്യ സംഘടനയിലൂടെ 47 ആഫ്രിക്കന്‍ രാജ്യങ്ങളെ കോവിഡ് 19 പരീക്ഷണങ്ങളുമായി സജ്ജമാക്കാന്‍ ഐക്യരാഷ്ട്രസഭക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കര്‍ച്ചവ്യാധിയുടെ അനന്തരഫലങ്ങള്‍ ലഘൂകരിക്കാനുള്ള ആഫ്രിക്കൻ രാജ്യങ്ങളുടെ പരിശ്രമങ്ങളേയും അദ്ദേഹം പ്രശംസിച്ചു. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബിസിനസുകള്‍ക്ക് ഉഗാണ്ട കൂടുതല്‍ സമയം നല്‍കി.  ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അടിയന്തര വരുമാനം നല്‍കാനായി നമീബിയ നടപടികള്‍ സ്വീകരിച്ചു. ഈജിപ്ത് വ്യവസായങ്ങള്‍ക്കുള്ള നികുതി കുറച്ചു- അദ്ദേഹം പറഞ്ഞു.