ലോകാരോഗ്യ സംഘടനയ്ക്കു നൽകിവരുന്ന സാമ്പത്തിക സഹായം അമേരിക്ക നിർത്തി
ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയ്ക്ക് നൽകിവരുന്ന സാമ്പത്തിക സഹായം അമേരിക്ക നിർത്തി. സാമ്പത്തിക സഹായം നിർത്തിയ കാര്യം പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് അറിയിച്ചത്. കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന വീഴ്ച്ച വരുത്തിയെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് ആരോപിച്ചു.
കോറോണ വൈറസ് പടർന്നതിനുശേഷം യുഎൻ സംഘടന അത് തെറ്റായി കൈകാര്യം ചെയ്യുകയും മൂടിവയ്ക്കുകയും ചെയ്തു. അതിന് മറുപടി പറയേണ്ടതാണെന്നും ട്രംപ് വ്യക്തമാക്കി. കോവിഡ് ഭീതിയുടെ കാലത്തും ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനയുടെതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.
കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ വിമർശിച്ച ലോകാരോഗ്യ സംഘടന, വൈറസ് വ്യാപനത്തിനു മുമ്പ് ലഭിച്ച പല വിവരങ്ങളും മറച്ചുവച്ച് ചൈനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് സംഘടന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തി.
അമേരിക്ക സാമ്പത്തിക സഹായം നിർത്തുന്നത് ലോകാരോഗ്യ സംഘടനയ്ക്ക് തിരിച്ചടിയാണ്. അമേരിക്കയാണ് സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം. സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കുമെന്ന് ട്രംപ് നേരത്തെ തന്നെ ഭീഷണി മുഴക്കിയിരുന്നു.