ഓണ്‍ലൈനില്‍ മദ്യം വില്‍ക്കില്ല; ബാറുകള്‍ തുറക്കുന്ന കാര്യത്തിലെ തീരുമാനം കേന്ദ്രനിലപാട് അറിഞ്ഞ ശേഷം: മന്ത്രി ടി പി രാമകൃഷ്ണന്‍
കേരളത്തിൽ ഓൺലൈനിൽ മദ്യം വിൽക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന എക്സൈസ് മന്ത്രി ടിപി രാമകഷ്ണൻ പറഞ്ഞു. ഈ രീതിയിലുള്ള ഒരു നിർദ്ദേശവും ഇതുവരെ സർക്കാരിന് ലഭിച്ചിട്ടില്ല. അതേസമയം ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വന്ന ശേഷം മന്ത്രിസഭ യോഗം ചേർന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ഇതുവരെ ഈ പ്രശ്നങ്ങളിൽ തീരുമാനമെടുത്തിട്ടില്ല. പ്രധാനമന്ത്രി നാളെ കേന്ദ്രസർക്കാരിന്റെ തീരുമാനം പ്രഖ്യാപിക്കും. അതിന് ശേഷം സംസ്ഥാന മുഖ്യമന്ത്രി പിന്നീട് സംസ്ഥാനത്തിന്റെ മന്ത്രിസഭാ തീരുമാനം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ആരും മദ്യം കിട്ടാതെ മരിക്കാൻ പാടില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഇതിനായി വിമുക്തി നേരത്തെ തന്നെ നടപ്പിലാക്കിയതാണ്. മദ്യവർജ്ജനമാണ് സർക്കാർ നിലപാട്. ഇപ്പോൾ തന്നെ മൂന്ന് ജില്ലകളിൽ കൗൺസലിംഗ് കേന്ദ്രങ്ങളുണ്ട്. ജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു സർക്കാരും ഇതുവരെ സ്വീകരിക്കാത്ത നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.