സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്നാരോപണം; കണ്ണൻ ഗോപിനാഥനെതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്
രാജിവെച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണൻ ഗോപിനാഥനെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തു. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി തനിക്കെതിരെ നടത്തുന്നത് മികച്ച നീക്കം ആണെന്നും എന്നാൽ തന്നെ നിശബ്ദനാക്കാൻ കഴിയില്ല എന്നും കണ്ണൻ ഗോപിനാഥൻ ട്വിറ്ററിൽ കുഎഴുതി. കഴിഞ്ഞ ആഴ്ചയിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സർവീസ് തിരിച്ച് പ്രവേശിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണൻ ഗോപിനാഥനോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ സർക്കാരിന്റെ ഈ നിർദേശം തള്ളിയ കണ്ണൻ താൻ ജനങ്ങൾക്കായി വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയ്യാർ ആണെന്നും അതിനായി സിവിൽ സർവീസിലേക്ക് തിരികെ വരില്ലെന്നും പറഞ്ഞിരുന്നു. സർവീസിൽ നിന്നും രാജി വച്ച് എട്ട് മാസത്തിന് ശേഷവും ഉപദ്രവിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു കണ്ണൻ ഗോപിനാഥന്റെ പ്രതികരണം.
ഭരണ ഘടനാ ഭേദഗതിയിലൂടെ നടത്തിയ ജമ്മു കാശ്മീർ വിഭജനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ദാദ്ര നഗർ ഹവേലി ഊർജ സെക്രട്ടറി ആയിരുന്ന കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്ന് രാജിവച്ചത്.