കോവിഡ് വിവരശേഖരണത്തിൽ മലക്കംമറിഞ്ഞ് സര്‍ക്കാര്‍; സ്പ്രിംഗ്ളറെ ഒഴിവാക്കി ഉത്തരവ്
തിരുവനന്തപുരം: കൊവിഡ് വിവരശേഖരണ നടപടി വിവാദമായതോടെ തീരുമാനത്തിൽ കളം മാറ്റി ചവിട്ടി സർക്കാർ.അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ വഴി വിവരം ശേഖരിക്കുന്നത് അവസാനിപ്പിക്കാനാണ് ഉത്തരവ്. കൊവിഡ് രോഗികളുടെ വിവരങ്ങൾ ഇനി മുതൽ സർക്കാർ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്താൽ മതിയാകും.
തദ്ദേശഭരണവകുപ്പാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കമ്ബനിയുടെ സൈറ്റില്‍നിന്ന് ഐടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യവും നീക്കിയിട്ടുണ്ട്. സ്പ്രിംഗ്ളര്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സിഡിറ്റിനോ ഐടി മിഷനോ ചെയ്യാന്‍ കഴിയുന്ന ജോലി അമേരിക്കൻ കമ്പനിയെ ഏൽപ്പിച്ചതെന്തിനാണെന്നും, ഈ വിവരങ്ങൾ കമ്പനി മറച്ചു വിൽക്കില്ല എന്നതിന് എന്ത് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.
എന്നാൽ സ്പ്രിംഗ്ളർ ഒരു പി ആർ കമ്പനിയല്ല എന്നായിരുന്നു. മുഖ്യമന്ത്രി മറുപടി നടത്തിയത്. തുടർന്ന് ചെന്നിത്തലയ്ക്കെതിരെ വിമർശനങ്ങളും പരിഹാസങ്ങളുമായി ഇടതുപക്ഷത്തെ അനുകൂലിക്കുന്ന നിരവധിപ്പേർ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം മാറ്റിയത്.