രണ്ടു ലോക മഹായുദ്ധങ്ങളിൽ മരിച്ചതിൽ കൂടുതൽ ആളുകൾ കൊറോണ ബാധിച്ച് മരണപ്പെടുമെന്ന് വുഹാനിലെ ഡോക്ടർ

single-img
12 April 2020

വുഹാൻ: ലോകരാഷ്ട്രങ്ങളെ വിറപ്പിച്ചുകൊണ്ട് പടരുന്ന കൊറോണ വൈറസ് ഇനിയും കൂടുതൽ ജീവനുകൾ എടുക്കുമെന്ന് മുന്നറിയിപ്പ്. രണ്ടു ലേകമഹായുദ്ധങ്ങളിലായി മരണപ്പെട്ടതിൽ കൂടുതൽ ആളുകൾ കൊറോണ വൈറസ് ബാധിച്ച് മരണപ്പെടുമെന്നാണ് മുന്നറിയിപ്പ്. വാറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാന്‍ നഗരത്തിലെ പ്രമുഖ ആശുപത്രി ഡോക്‌ടര്‍ ആണ് പ്രവചനവുമായി രംഗത്തെത്തിയത്.

അമേരിക്കയിലെ ന്യൂയോര്‍ക്ക് പോലെയുള്ള പ്രമുഖ നഗരങ്ങള്‍ കൊറോണയെ പ്രതിരോധിക്കാൻ കൂടുതല്‍ കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വുഹാനിലെ ലൈഷെന്‍ഷന്‍ ആശുപത്രി ഡയറക്റ്റര്‍ വാങ് ഷിന്‍ഗുവാന്‍ മുന്നറിയിപ്പ് നല്‍കി. ‘രണ്ടു ലോക മഹായുദ്ധം കവര്‍ന്നെടുത്തതിനെക്കാള്‍ ജീവനുകളെ ഈ പകര്‍ച്ചവ്യാധി ബാധിച്ചേക്കാം. ഇത് വളരെ അപകടകരമാണ്. ഗുരുതരമായ ഈ സാഹചര്യത്തില്‍ രാഷ്ട്രീയ ശക്തികള്‍ സ്വന്തം രാഷ്ട്രീയ ആവശ്യങ്ങള്‍ മാത്രം പരിഗണിക്കുകയും സാധാരണക്കാരുടെ ജീവിതത്തെ അവഗണിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം വിവേകശൂന്യമാണ്’ ഷിന്‍ഗുവാന്‍ പറഞ്ഞു.

ഫേസ് മാസ്ക് ധരിക്കുന്നത് സാംസ്‌കാരികമോ മെഡിക്കല്‍ ആവശ്യമോ എന്നതിലുപരി മുന്‍കരുതല്‍ എന്ന നിലക്കാണ് ഉപയോഗിക്കേണ്ടത്. ന്യൂയോര്‍ക്കിലെ ഡോക്ടര്‍മാരുമായി ഈ വിഷയം സംസാരിച്ചപ്പോള്‍ ഇത് ഒരു സാംസ്കാരിക വിഷയമാണ് എന്നായിരുന്നു പ്രതികരണം. എന്നാൽ ഇത് സംസ്കാരത്തിന്റെ ഭാഗമല്ല, സംരക്ഷണത്തിനായാണ് ഫെയ്സ് മാസ്കുകള്‍ ഉപയോഗിക്കുന്നത്, ഇതിന് ശാസ്ത്രീയമായി നിരവധി കാരണങ്ങളുണ്ടെന്നും ഷിന്‍ഗുവാന്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ പകര്‍ച്ച വ്യാധി വളരെ ഗുരുതരമായതിന്റെ കാരണങ്ങളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. വുഹാനില്‍ ഞങ്ങള്‍ നേരത്തെ അനുഭവിച്ച പരാജയമാണിത്. നേരിയ ലക്ഷണങ്ങളുള്ള ചില രോഗികള്‍ക്ക് വീടുകളിലേക്ക് മടങ്ങാനും അവിടെ താമസിക്കാനും അനുമതിയുണ്ടായിരുന്നുവെങ്കിലും ഇത് ഒരു വലിയ പരാജയമാണെന്ന് പിന്നീട് ഞങ്ങള്‍ക്ക് മനസ്സിലായി. അതിനാല്‍ പിന്നീട് ഫീല്‍ഡ് ഹോസ്പിറ്റലുകളുടെ ഉദ്ദേശ്യം മനസിലാക്കുകയും നേരിയ ലക്ഷണങ്ങളുള്ള എല്ലാവരേയും ഫീല്‍ഡ് ആശുപത്രിയിലേക്ക് വരാന്‍ അനുവദിക്കുക എന്നതുമായിരുന്നു ഇതില്‍ നിന്നുള്ള മോചനം സാധ്യമാക്കിയതെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.