പ്രവാസികളെ തിരിച്ചെത്തിക്കണം, അവരെ ക്വാറൻ്റെെൻ ചെയ്യാൻ മർകസ്- സുന്നി സ്ഥാപനങ്ങൾ വിട്ടു നൽകും: തീരുമാനം പ്രഖ്യാപിച്ച് കാന്തപുരം

single-img
11 April 2020

പ്രവാസി മലയാളികളെ ക്വാറന്റൈന്‍ ചെയ്യാന്‍ മര്‍കസ് സ്ഥാപന ങ്ങളും സുന്നി സ്ഥാപന സമുച്ചയങ്ങളും വിട്ടുനല്‍കുമെന്ന് ഇന്ത്യൻ ഗ്രാൻറ് മുഫ്തിയും ,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അവര്‍ക്കാവശ്യമായ പരിചരണവും ആരോഗ്യ സഹായവും എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരെ ഉപയോഗിച്ച് നല്‍കുമെന്നും കാന്തപുരം വ്യക്തമാക്കി.

കൊവിഡ് 19 ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ അവരില്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. ലോക്ക് ഡൗണ്‍ കഴിയുന്ന ഉടനെ പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടതായും കാന്തപുരം പറഞ്ഞു.

കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക പുരോഗതിക്കു തുല്യതയില്ലാത്ത സംഭാവന നല്‍കിയവരാണ് ഗള്‍ഫ് പ്രവാസികള്‍. മുഖ്യമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തിലും പ്രവാസികളുടെ കാര്യം ഏറ്റവും പ്രധാനമായി പരിഗണിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാന മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇത് ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഉറപ്പു വരുത്താന്‍ ആവശ്യപ്പെട്ട് വിവിധ അറബ് രാഷ്ട്രങ്ങളുടെ ഭരണാധികാരികളുമായും ഇന്ത്യന്‍ എംബസി അംബാസഡര്‍മാരുമായും മലയാളി പ്രമുഖരുമായും ബന്ധപ്പെട്ടു വരികയാണെന്നും കാന്തപുരം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വ്യാവസായിക- സാമൂഹിക-സാംസ്‌ക്കാരിക നേതാക്കളുടെ കൂട്ടായ പരിശ്രമത്തോടെ പ്രവാസികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പു നല്‍കണം. അവിടെ പര്യാപ്തമായ സ്ഥലങ്ങളില്‍ പെട്ടെന്ന് ക്വാറന്റൈന്‍ സൗകര്യം ലഭ്യമാക്കണം. മികച്ച സംവിധാനങ്ങളും പ്രവാസികളെ ഉള്‍ക്കൊള്ളുന്ന നല്ല ഭരണാധികാരികളും ഉള്ളതിനാല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ പെട്ടെന്ന് മറികടക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.