ഗുജറാത്തിൽ അക്രമം അഴിച്ചുവിട്ട് കുടിയേറ്റത്തൊഴിലാളികൾ
ഗുജറാത്തിൽ അക്രമം അഴിച്ചുവിട്ട് കുടിയേറ്റ തൊഴിലാളികള്‍. ഗുജറാത്തിലെ സൂറത്തില്‍ വെളളിയാഴ്ചയാണ് സംഭവം. ലോക്ക്ഡൗണ്‍ നീട്ടുമെന്ന ഭീതിയിലാണ് തൊഴിലാളികൾ അക്രമം അഴിച്ചുവിട്ടത്.
വീടുകളിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കണമെന്നാണ് അവരുടെ മുഖ്യ ആവശ്യം. ലോക്ക് ഡോണ്‍ നീട്ടുമെന്ന സൂചനകളാണ് ഇവരെ പ്രകോപിതരാക്കിയതെന്നും പൊലീസ് പറയുന്നു. നാട്ടിലേക്ക് പോകാന്‍ കഴിയാതെ വീണ്ടും കുടുങ്ങുമെന്നുള്ള ഭയം ഇവർക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അക്രമാസക്തരായ തൊഴിലാളികള്‍ റോഡുകള്‍ തടഞ്ഞു. എതിര്‍ക്കാന്‍ വന്നവരെ കല്ലേറിഞ്ഞ് ഓടിച്ചു. വിവരം അറിഞ്ഞ് എത്തിയ പൊലീസ് ഒടുവിൽ സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് 70ഓളം ആളുകളെ കസ്റ്റഡിയിലെടുത്തതായി സൂറത്ത് ഡിസിപി വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുകയാണ്. ഇത് നീട്ടുന്നതിനുളള ആലോചനകള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.